മലയാളികള്‍ വിഷു ആഘോഷിക്കുന്നത് മേടമാസം ഒന്നാം തീയതിയാണ്. വരാന്‍ പോകുന്ന ഒരു വര്‍ഷത്തിന്റെ സമൃദ്ധിയായതിനാല്‍ വിഷുക്കണിയും വിഷുക്കൈനീട്ടവും പ്രധാനമാണ്.
കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണിയുടെ ചുമതല. ഇവര്‍ രാത്രി കണിയൊരുക്കി ഉറങ്ങാന്‍ കിടക്കും. പുലര്‍ച്ചെ എഴുന്നേറ്റ് സ്വയം കണികണ്ട് മറ്റുള്ളവരെയും ഉറക്കത്തില്‍നിന്ന് വിളിച്ചുണര്‍ത്തി പുറകില്‍നിന്നും കണ്ണും പൊത്തി കൊണ്ടുപോയി കണി കാണിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിഷുക്കണിക്കുവേണ്ടി ഒരുക്കുന്ന വസ്തുക്കളെല്ലാം ഐശ്വര്യം വിളിച്ചറിയിക്കുന്നവയാണ്. വേനല്‍ക്കണ്ടത്തില്‍ വിളഞ്ഞ കണിവെള്ളരി, കൊന്നപ്പൂങ്കുലകള്‍, ഉമിക്കരിയിട്ടു തേച്ചു മിനുക്കിയ ഓട്ടുരുളി, ഏഴുതിരിയിട്ട വിളക്ക്, നടുവേ ഉടച്ച നാളികേരത്തില്‍ മുനിഞ്ഞു കത്തുന്ന അരിത്തിരികള്‍, വെള്ളം നിറച്ച വാല്‍ക്കിണ്ടി, ചന്തമേറുന്ന വാല്‍ക്കണ്ണാടി, അലക്കിയ പുതുവസ്ത്രം, നിവര്‍ത്തിവച്ച പുസ്തകം, ചക്ക, മാങ്ങ, മുരിങ്ങാക്കായ തുടങ്ങിയ നവഫലങ്ങള്‍ തുടങ്ങിയവയെല്ലാം വിഷുക്കണിയിലെ പ്രധാന ഇനങ്ങളാണ്.
ഇവയെല്ലാം കണിയുരുളിയില്‍ അടുക്കി വയ്ക്കാനുള്ള അവകാശം വീട്ടമ്മയ്ക്കാണ്. കുടുംബാംഗങ്ങള്‍ എല്ലാവരും കണി കണ്ടു കഴിഞ്ഞാല്‍ വിഷുക്കൈനീട്ടം കൊടുക്കുകയെന്നത് ഗൃഹനാഥന്റെ ചുമതലയാണ്. പ്രായമായവര്‍ പ്രായം കുറഞ്ഞവര്‍ക്കാണ് സാധാരണ കൈനീട്ടം നല്‍കുന്നത്. തിരിച്ചും നല്‍കാറുണ്ട്. വരും വര്‍ഷം സമ്പല്‍ സമൃദ്ധിയുണ്ടാകട്ടെ എന്നനുഗ്രഹിച്ചാണ് കൈനീട്ടം നല്‍കുന്നത്. പണ്ടു കാലങ്ങളില്‍ സ്വര്‍ണം, വെള്ളി നാണയങ്ങളായിരുന്നു നല്‍കിയിരുന്നത്.
പണ്ടൊക്കെ കണികണ്ടു കഴിഞ്ഞാല്‍ മൃഗങ്ങളെയും കണികാണിച്ചിരുന്നു. വീട്ടിലെ പശുക്കളെ കണികാണിക്കുക പലര്‍ക്കും നിര്‍ബന്ധമായിരുന്നു. സ്വന്തമായി ആനയുള്ളവര്‍ ആനകളെയും കണികാണിച്ചിരുന്നു. വിഷുവടയും വിഷുക്കഞ്ഞിയുമെല്ലാം വിഷുവിനു മോടികൂട്ടുന്ന വിഭവങ്ങളായിരുന്നു. വിഷുവിന്റെ തലേന്നു നടന്നിരുന്ന മാറ്റചന്തയും വളരെ ശ്രദ്ധേയമായിരുന്നു. ഓരോരുത്തരുടേയും വിഭവങ്ങള്‍ മാറ്റചന്തയില്‍ കൊണ്ടുവന്ന് ഇഷ്ടത്തിനനുസരിച്ച് മാറ്റിയെടുക്കുന്ന സമ്പ്രദായമാണ് മാറ്റചന്തയില്‍ ഉണ്ടായിരുന്നത്. ഇന്നും ചേന്ദമംഗലത്തെ പാലിയം ഗ്രൗണ്ടില്‍ കെങ്കേമമായ രീതിയില്‍ മാറ്റചന്ത നടന്നുവരുന്നുണ്ട്. വിഷുവിനുവേണ്ട എല്ലാവിഭവങ്ങളും മാറ്റചന്തയില്‍ കിട്ടും.