ദീർഘ ദൂരം ഹെഡ് ഫോൺ ഉപയോഗിക്കാറുണ്ടോ ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലങ്കിൽ കേൾവി അപകടത്തിലാകും 

ജോലി ചെയ്യുമ്ബോഴും വീട്ടുപണികളില്‍ മുഴുകുമ്ബോഴും വാഹനമോടിക്കുമ്ബോഴും പോലും ഹെഡ്ഫോണുകളില്‍ മുഴുകുന്നവരുണ്ട്.കുട്ടികളെന്നോ വലിയവരെന്നോ ഭേദമില്ലാതെ ഇന്ന് ഇയര്‍ഫോണുകളിലും ഹെഡ്ഫോണുകളിലും അടിമകളായിക്കഴിഞ്ഞു. എന്നാല്‍ അത്ര സുഖകരമല്ലാത്ത വാര്‍ത്തയാണ് ഇക്കൂട്ടരെ തേടിയെത്തുന്നത്. ഹെ‍ഡ്ഫോണുകളും മറ്റും അനിയന്ത്രിതമായി ഉപയോഗിക്കുന്നവരില്‍ കേള്‍വി-സംസാര സംബന്ധമായ വൈകല്യങ്ങള്‍ വര്‍ധിക്കുന്നുണ്ടെന്നതാണത്.

Advertisements

ഇന്ത്യൻ സ്പീച്ച്‌ ആന്റ് ഹിയറിങ് അസോസിയേഷന്റെ ഏറ്റവുംപുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. ആശയവിനിമയസംബന്ധമായ വൈകല്യങ്ങളെക്കുറിച്ച്‌ ഡല്‍ഹി എൻ.സി.ആര്‍ ഏരിയയിലും ജമ്മു കശ്മീരിലും നടത്തിയ സര്‍വേയ്ക്കൊടുവിലാണ് വിലയിരുത്തലില്‍ എത്തിയത്. ആശയവിനിമയസംബന്ധമായ വൈകല്യങ്ങള്‍ വര്‍ധിച്ചുവെന്നും എന്നാല്‍ ഇതേക്കുറിച്ചുള്ള അവബോധം കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

19-25 വയസ്സിനിടയില്‍ പ്രായമുള്ളവരില്‍ കേള്‍വിപ്രശ്നങ്ങള്‍ 41 ശതമാനത്തോളവും 26-60 പ്രായമുള്ളവരില്‍ 69 ശതമാനവും വര്‍ധിച്ചുവെന്നും പഠനത്തില്‍ കണ്ടെത്തി. മൊബൈല്‍ തലമുറയ്ക്കുള്ള മുന്നറിയിപ്പാണിതെന്നും ഹെഡ്ഫോണുകളില്‍ അഭയം തേടുന്നത് കുറയ്ക്കണമെന്നും ആരോഗ്യവിദഗ്ധനും കേന്ദ്രആരോഗ്യമന്ത്രിയുടെ മുൻഉപദേശകനുമായ ഡോ.രാജേന്ദ്ര പ്രതാപ് ഗുപ്ത പറയുന്നു. ഇവയുടെ ഉപയോഗം കുറയ്ക്കാത്തപക്ഷം ഹെഡ്ഫോണുകള്‍ക്കു പകരം ശ്രവണസഹായി വെക്കേണ്ട ഘട്ടത്തിലേക്ക് എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു.

മേയ് മുതല്‍ ജൂണ്‍ വരെ നടത്തിയ പഠനത്തില്‍ 53,801 പേരാണ് പങ്കാളികളായത്. ഡല്‍ഹി-എൻ.സി.ആര്‍‌ ഏരിയയില്‍ ആശയവിനിമയപ്രശ്നങ്ങള്‍ 3.5 ശതമാനം പേരിലും കാശ്മീരില്‍ 6.17ശതമാനം പേരിലും ജമ്മുവില്‍ 2.4ശതമാനം പേരിലും കണ്ടെത്തി. സ്പീച്ച്‌ ആൻഡ് സൗണ്ട് വൈകല്യങ്ങളും ഭാഷാപരമായ പ്രശ്നങ്ങളും കൂടിവരുന്നതായി കണ്ടെത്തി.

മൊബൈലിനോടുള്ള അമിതആസക്തിയില്‍ വൈകാതെ ആത്മനിയന്ത്രണം വരുത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പഠനമെന്നും ഡോ.രാജേന്ദ്ര പ്രതാപ് ഗുപ്ത പറഞ്ഞു. ഇതുസംബന്ധിച്ച അവബോധം പ്രചരിപ്പിക്കുന്നതിനായി വിദഗ്ധര്‍ തയ്യാറാവുകയും അതിനായി പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ഇയര്‍ഫോണ്‍ പ്രശ്നമാകുന്നതെങ്ങനെ?

ഇയര്‍ഫോണില്‍ ഉയര്‍ന്ന ശബ്ദം ഉപയോഗിക്കുമ്ബോള്‍ അതുമുഴുവൻ നേരിട്ട് ചെവിക്കുള്ളില്‍തന്നെയാണ് എത്തുന്നത്. സ്വാഭാവികമായും വലിയ തോതിലുള്ള ശബ്ദം ശക്തിയോടെ നേരിട്ട് ഇയര്‍ഡ്രമ്മിലേക്കെത്തുന്നു. അപ്പോള്‍ ശക്തിയേറിയ കമ്ബനങ്ങള്‍ ആന്തരകര്‍ണത്തിലെത്തും. ഇത് സെൻസറി കോശങ്ങള്‍ക്ക് ക്ഷതമുണ്ടാക്കും. ഈ അവസ്ഥ തുടരുമ്ബോള്‍ സെൻസറി കോശങ്ങള്‍ നശിക്കാൻ തുടങ്ങുന്നു. കേള്‍വിപ്രശ്നങ്ങള്‍ വന്നുതുടങ്ങുകയും ചെയ്യും. 30-40 ശതമാനത്തോളം നാശമുണ്ടാവുമ്ബോഴേ കേള്‍വിക്കുറവ് തിരിച്ചറിയാനാകൂ.

പരിഹാരം

ഇയര്‍ഫോണ്‍ ആണെങ്കിലും ഹെഡ്ഫോണാണെങ്കിലും അമിതശബ്ദത്തില്‍ ഉപയോഗിക്കുന്നത് കേള്‍വിപ്രശ്നങ്ങള്‍ക്ക് സാധ്യത കൂട്ടും. എങ്കിലും ഇയര്‍ഫോണുകളെക്കാള്‍ ഹെഡ്ഫോണുകള്‍ കുറച്ചുകൂടി അനുയോജ്യമെന്ന് പറയാം.

ഇയര്‍ഫോണുകള്‍ അതിന്റെ പരമാവധി ശബ്ദത്തിന്റെ 60 ശതമാനംവരെ മാത്രമേ ഉപയോഗിക്കാവൂ.

ഒരേസമയം രണ്ട് ചെവിയിലും ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. കുറച്ചുനേരം ഒരു ചെവിയില്‍ ഇയര്‍ഫോണ്‍ ഉപയോഗിച്ചാല്‍ പിന്നീട് കുറച്ചുസമയം അടുത്ത ചെവിയില്‍ ഉപയോഗിക്കാം.

ഗുണനിലവാരമുള്ള ഇയര്‍ഫോണുകള്‍ മാത്രം ഉപയോഗിക്കുക.

ദിവസവും ഒരുമണിക്കൂറില്‍ കൂടുതല്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കരുത്. ശബ്ദംകുറഞ്ഞ അളവിലാണെങ്കിലും ദീര്‍ഘനാള്‍ ഉപയോഗിക്കുന്നതും കേള്‍വിക്കുറവിന് കാരണമാകും.

സ്വകാര്യമായ ചുറ്റുപാടിലാണെങ്കില്‍ ദീര്‍ഘസംഭാഷണങ്ങള്‍ക്ക് ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാം.

ഒരുദിവസം കൂടുതല്‍ നേരം ഇയര്‍ഫോണ്‍ ഉപയോഗിക്കേണ്ടിവന്നാല്‍ അടുത്ത കുറച്ചുദിവസം ചെവിക്ക് വിശ്രമം നല്‍കണം.

കേള്‍വിക്കുറവ് അനുഭവപ്പെടുകയാണെങ്കില്‍ ഉടൻ ഇ.എൻ.ടി. വിദഗ്ധനെ കാണണം. ഓഡിയോമെട്രിക് ടെസ്റ്റ് വഴി കേള്‍വിത്തകരാര്‍ കണ്ടെത്താം. നേരത്തേ കണ്ടെത്തിയാല്‍ പരിഹരിക്കാൻ സാധിക്കും. കേള്‍വിശക്തി നഷ്ടപ്പെട്ടുതുടങ്ങിയാല്‍ ഹിയറിങ് എയ്‌ഡ് ഉപയോഗിക്കേണ്ടിവരും.

Hot Topics

Related Articles