മണ്ഡലകാല തീര്‍ത്ഥാടനത്തില്‍ ശബരിമലയില്‍ 78.92 കോടി രൂപയുടെ വരുമാനം ലഭിച്ചു; മകരവിളക്ക് മഹോത്സവത്തിന് കൂടുതല്‍ അയ്യപ്പഭക്തരെ പ്രതീക്ഷിച്ച് സന്നിധാനം

പത്തനംതിട്ട: മണ്ഡലകാല തീര്‍ത്ഥാടനത്തില്‍ ശബരിമലയില്‍ 78.92 കോടി രൂപയുടെ വരുമാനം ലഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ പറഞ്ഞു. നവംബര്‍ 15 മുതല്‍ 41 ദിവസമാണ് മണ്ഡലകാലം. ഇതില്‍ രണ്ട് ദിവസം ബാക്കിനില്‍ക്കുമ്പോഴാണ് 78.92 കോടിയുടെ വരുമാനം ലഭിച്ചത്.

Advertisements

കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമായിരുന്ന കഴിഞ്ഞ വര്‍ഷത്തെ മണ്ഡലകാലത്ത് ലഭിച്ചത് എട്ട് കോടി രൂപയായിരുന്നു. നിയന്ത്രണങ്ങളില്ലാതിരുന്ന 2019 ല്‍ 156 കോടി രൂപയാണ് മണ്ഡലകാലത്ത് ലഭിച്ചത്. അതിന്റെ പകുതി ഇത്തവണ ലഭിച്ചുകഴിഞ്ഞു. അരവണ വിറ്റതിലൂടെ 31 കോടിയും കാണിക്കയായി 29 കോടി രൂപയും അപ്പം വിറ്റതിലൂടെ 3.52 കോടി രൂപയുമാണ് ലഭിച്ചത്. ഡിസംബര്‍ 25 വരെയുള്ള കണക്കാണിത്. ഭണ്ഡാരത്തില്‍ കുറച്ച് കൂടി തുക എണ്ണാനുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
ഇത്തവണ തീര്‍ത്ഥാടകരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 10.35 ലക്ഷംപേര്‍ ഇതിനകം അയപ്പദര്‍ശനം നടത്തി. 43,000 പേര്‍വരെ എത്തിയ ദിവസവും ഇക്കാലത്തുണ്ട്. ദര്‍ശനത്തിന് എത്തുന്ന എല്ലാവര്‍ക്കും ബോര്‍ഡ് അതിനുള്ള അനുവാദം നല്‍കുന്നുണ്ട്. ആരേയും മടക്കിയയക്കുന്നില്ല. മകരവിളക്ക് മഹോത്സവത്തിന് കൂടുതല്‍ അയ്യപ്പഭക്തര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Hot Topics

Related Articles