മലയാളി ആരാധകരുടെ ആശങ്കകൾക്ക് ആശ്വാസം ; പാകിസ്ഥാനെതിരായ മത്സരത്തിൽ സഞ്ജു കളിച്ചേക്കും 

ന്യൂയോർക്ക് : ട്വന്‍റി20 ലോകകപ്പില്‍ ഫൈനലിനോളം പ്രധാനമായ മത്സരത്തില്‍ ഇന്ത്യ ഞായറാഴ്ച പാക്കിസ്ഥാനെ നേരിടും.അയർലൻഡിനെ ആദ്യ മത്സരത്തില്‍ ആധികാരികമായി പരാജയപ്പെടുത്താൻ സാധിച്ചെങ്കിലും, ആ മത്സരത്തില്‍ കളിച്ച പ്ലെയിങ് ഇലവനില്‍ ചില മാറ്റങ്ങളോടെയാകും ഇന്ത്യ പാക്കിസ്ഥാനെ നേരിടാനിറങ്ങുക എന്നാണ് സൂചന.

Advertisements

ഒരേ ലെങ്തില്‍ പിച്ച്‌ ചെയ്യുന്ന പന്തുകള്‍ പോലും പല ഉയരത്തില്‍ ബൗണ്‍സ് ചെയ്യുന്ന തരത്തില്‍ മൃദുവായ മണ്ണാണ് ന്യൂയോർക്കിലെ പിച്ച്‌ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇതുകൂടാതെ, ഇവിടത്തെ അന്തരീക്ഷം പന്ത് നല്ല രീതിയില്‍ സ്വിങ് ചെയ്യാനും സഹായിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍, പരമാവധി പേസ് ബൗളർമാർ ഇന്ത്യൻ ലൈനപ്പില്‍ തുടരും. ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും പുറമേ, അർഷ്‌ദീപ് സിങ്ങിനും ഹാർദിക് പാണ്ഡ്യക്കും നല്ല മൂവ്മെന്‍റ് കണ്ടെത്താൻ സാധിച്ചിരുന്നു. നാലു പേർ ഉള്‍പ്പെട്ട പേസ് ബാറ്ററി എട്ടു വിക്കറ്റും പങ്കിട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മീഡിയം പേസറായ ശിവം ദുബെയ്ക്ക് മത്സരത്തില്‍ പന്തെറിയാൻ അവസരം കിട്ടിയിരുന്നില്ല. മൂന്ന് പേസ് ബൗളർമാർ ബാറ്റിങ്ങില്‍ ദുർബലരായതിനാലാണ് സ്പിന്നർമാരായി രവീന്ദ്ര ജഡേജയെയും അക്ഷർ പട്ടേലിനെയും ഇന്ത്യ അയർലൻഡിനെതിരേ കളിപ്പിച്ചത്. ഇവരിലൊരാള്‍ക്കു പകരം കുല്‍ദീപ് യാദവിനെയോ യുസ്വേന്ദ്ര ചഹലിനെയോ കളിപ്പിക്കുന്നതാണ് സ്പിൻ വിഭാഗത്തില്‍ വ്യത്യസ്തത നല്‍കാൻ സഹായിക്കുക. എന്നാല്‍, ഇങ്ങനെ ചെയ്താല്‍ ബാറ്റിങ് ദുർബലമാകും.ദുബെ ഉള്‍പ്പെടെ ഏഴ് ബൗളർമാരാണ് അയർലൻഡിനെതിരായ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍, പാക്കിസ്ഥാനെപ്പോലെ കരുത്തുറ്റ ബൗളിങ് നിരയുള്ള ഒ‍രു ടീമിനു മുന്നില്‍ ഈ പരീക്ഷണം ആവർത്തിക്കാൻ സാധ്യത കുറവാണ്. അയർലൻഡിന്‍റെ പരിചയസമ്പത്ത് കുറഞ്ഞ പേസ് ബൗളർമാർക്കു പോലും ഇന്ത്യൻ ബാറ്റർമാരെ വെല്ലുവിളിക്കാൻ സാധിച്ചിരുന്നു. രോഹിത് ശർമയും ഋഷഭ് പന്തും മികച്ച സ്കോറുകള്‍ കണ്ടെത്തിയെങ്കിലും, വേര്യബിള്‍ ബൗണ്‍സ് കാരണം പലപ്പോഴും ശരീരത്തില്‍ ഏറു കൊള്ളുന്നത് കാണാമായിരുന്നു. അർധ സെഞ്ചുറിക്കു പിന്നാലെ രോഹിത് ശർമ റിട്ടയേർഡ് ഹർട്ട് ആയതുപോലും കൈയില്‍ ഏറു കൊണ്ടതോടെയായിരുന്നു.

ഈ സ്വഭാവം കാണിക്കുന്ന ഒരു വിക്കറ്റില്‍ സഞ്ജുവിനെപ്പോലെ സാങ്കേതിക മികവുള്ള ഒരു ബാറ്ററെ കൂടി ഉള്‍പ്പെടുത്താൻ ടീം മാനെജ്മെന്‍റ് ആലോചിച്ചേക്കും. 

ഷഹീൻ ഷാ അഫ്രീദി, നസീം ഷാ, മുഹമ്മദ് ആമിർ, ഹാരിസ് റൗഫ് എന്നിങ്ങനെ ലോക നിലവാരമുള്ള നാല് ഫാസ്റ്റ് ബൗളർമാർ ഉള്‍പ്പെട്ടതാണ് പാക്കിസ്ഥാൻ ടീം. ഇവരില്‍ മൂന്നു പേരെങ്കിലും പ്ലെയിങ് ഇലവനില്‍ ഉണ്ടാകുകയും ചെയ്യും. ഇങ്ങനെയൊരു സാഹചര്യത്തില്‍ ബാറ്റിങ് നിര ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. സഞ്ജുവിനെക്കൂടാതെ അയർലൻഡിനെതിരേ കളിക്കാതിരുന്ന ഒരേയൊരു ഇന്ത്യൻ ബാറ്റർ യശസ്വി ജയ്സ്വാളാണ്. എന്നാല്‍, രോഹിത് ശർമയുടെ ഓപ്പണിങ് പങ്കാളിയായി വിരാട് കോലി നിശ്ചയിക്കപ്പെട്ടു കഴിഞ്ഞ സാഹചര്യത്തില്‍ പെട്ടെന്നൊരു മാറ്റത്തിനു സാധ്യതയില്ല. സ്പെഷ്യലിസ്റ്റ് ഓപ്പണറായ ജയ്സ്വാളിനെ മധ്യനിരയില്‍ കളിപ്പിക്കാൻ സാധ്യത വിരളവുമാണ്. 

സന്നാഹ മത്സരത്തിലെയും ആദ്യ മത്സരത്തിലെയും പ്രകടനങ്ങളുടെ ബലത്തില്‍ ഋഷഭ് പന്ത് മൂന്നാം നമ്ബറിലും ഇടമുറപ്പിച്ചിട്ടുണ്ട്. നാലാം നമ്പർ സൂര്യകുമാർ യാദവിനുള്ളതും.

അഞ്ച്, ആറ്, ഏഴ് പൊസിഷനുകളിലാണ് മത്സരസാഹചര്യം അനുസരിച്ച്‌ മാറ്റം വരാൻ സാധ്യതയുള്ളത്. ഈ റോളുകളിലേക്ക് അയർലൻഡിനെതിരായ മത്സരത്തിലുണ്ടായിരുന്നത് ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരാണ്. പാക്കിസ്ഥാനെതിരേ ഇതിലൊരു പൊസിഷനില്‍ സഞ്ജു കൂടി ഉണ്ടെങ്കില്‍ മുകളില്‍ ഇറങ്ങുന്ന ബാറ്റർമാർക്ക് കൂടുതല്‍ ധൈര്യപൂർവം ഷോട്ടുകള്‍ കളിക്കാൻ സാധിക്കും.പാക്കിസ്ഥാനെതിരേ ഇറക്കാനുള്ള ബൗളിങ് നിര തീരുമാനിക്കാനുള്ള പരീക്ഷണമായിരുന്നു അയർലൻഡിനെതിരേ ഇന്ത്യ നടത്തിയത് എന്നു വേണം കരുതാൻ. പന്തെറിയാൻ ഏഴു പേരുള്ള ടീമില്‍ അതിലൊരാള്‍ക്കു പകരം ഏതു സാഹചര്യത്തിലും ഇറക്കാൻ കഴിയുന്ന ഒരു ബാറ്ററെ ഉള്‍പ്പെടുത്തുന്നതാവും പാക്കിസ്ഥാനെതിരേ സുരക്ഷിതമായ തീരുമാനം.

Hot Topics

Related Articles