ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്ഷായ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി തെരഞ്ഞെടുപ്പിന്റെ മറവില്‍ ഓഹരി വിപണിയില്‍ തട്ടിപ്പ് നടത്തിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജൂണ്‍ 4 ന് സ്റ്റോക്ക് മാർക്കറ്റ് റെക്കോർഡ് ഇടുമെന്ന് മോദിയും അമിത് ഷായും പറഞ്ഞു. സ്റ്റോക്കുകള്‍ വാങ്ങിവെക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ ജൂണ്‍ 1ന് വ്യാജ എക്സ്റ്റിറ്റ് പോള്‍ വരികയും ജൂണ്‍ 4 ന് കോടികളുടെ നഷ്ടവും ഉണ്ടായെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടന്നതെന്നും ജെപിസി അന്വേഷണം വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ദില്ലിയില്‍ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുലിന്റെ ആരോപണം.
സെബി അന്വേഷണം നടക്കുന്ന കമ്ബനിയുടെ ചാനലില്‍ ആണ് മോദിയും അമിത് ഷായും ഈ പരാമർശങ്ങള്‍ നടത്തിയത്. എക്സിറ്റ് പോള്‍ വരാനിരിക്കെ മെയ് 31ന് കോടികളുടെ വിദേശ നിക്ഷേപം ഉണ്ടായി. 30 ലക്ഷം കോടിയുടെ നഷ്ടമാണ് മാർക്കറ്റില്‍ ഉണ്ടായത്. മോദിക്കും അമിത് ഷായ്ക്കും വ്യാജ എക്സിറ്റ് പോള്‍ നടത്തിയവർക്കുമെതിരെ അന്വേഷണം വേണം. നഷ്ടപ്പെട്ടത് സാധാരണക്കാരുടെ പണമാണ്. സ്റ്റോക്ക് മാർക്കറ്റ് അഴിമതിയാണ് നടന്നതെന്നും ഇതില്‍ മോദിക്കും അമിത്ഷാക്കും പങ്കുണ്ടെന്നും രാഹുല്‍ പറഞ്ഞു. 400 സീറ്റ് കിട്ടില്ല എന്ന് അറിഞ്ഞ് കൊണ്ടാണ് മോദിയും ഷായുമെല്ലാം ഈ ആഹ്വാനം നടത്തിയതെന്നും രാഹുല്‍ ആരോപിക്കുന്നു.