വയനാട്: വാകേരി, മൂടക്കൊല്ലി പ്രദേശങ്ങളില്‍ 10 ദിവസത്തോളം നാട്ടുകാരെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും വട്ടം കറക്കിയ, കൂടല്ലൂർ സ്വദേശി പ്രജീഷിനെ കൊലപ്പെടുത്തിയ WWL 45 (വയനാട് വൈല്‍ഡ് ലൈഫ് 45) എന്ന പേരില്‍ വനം വകുപ്പില്‍ അറിയപ്പെട്ട, കൂടല്ലൂരിലെ ആളെക്കൊല്ലി കടുവയെ പിടികൂടിയ ദൌത്യ സംഘത്തെ തേടി ഒടുവില്‍ വനം വകുപ്പ് മേധാവിയുടെ പ്രശംസ പത്രമെത്തി. സൗത്ത് വയനാട് ഡി എഫ് ഒ ആയിരുന്ന ഷജ്ന കരീം, ചെതലയം റെയ്ഞ്ച് l ഓഫീസർ കെ പി അബ്ദുള്‍ സമദ്, ദൗത്യത്തില്‍ പങ്കെടുത്ത റെയ്ഞ്ചിലെ ജീവനക്കാർ എന്നിവർക്കാണ് അസാമാന്യ ധീരതക്കും, വന്യ ജീവി സംരക്ഷണത്തിനും, പൊതുജനത്തിന്‍റെ സുരക്ഷ ഉറപ്പ് വരുത്തിയതിനുമുള്ള സേവന മികവിന് അംഗീകാരമായി പ്രിൻസിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്ററും, ചീഫ് വൈല്‍ഡ് ലൈഫ് വാർഡനുമായ ഡി ജയപ്രസാദ് പ്രശംസ പത്രം നല്‍കിയത്. 2023 ഡിസംബർ 9 മുതല്‍ 18 വരെയായിരുന്നു നരഭോജി കടുവയെ പിടികൂടിയ ദൗത്യം നടത്തിയത്. കടുവ ഇറങ്ങിയതിന് പിന്നാലെ പ്രദേശവാസികള്‍ കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ടിരുന്നങ്കിലും 10 ദിവസത്തോളം പ്രദേശവാസികളെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും കബളിപ്പിക്കാന്‍ WWL 45 മന് കഴിഞ്ഞു. ഇതോടെ പ്രദേശത്ത് സംഘര്‍ഷ സാധ്യത ഉടലെടുത്തിരുന്നു.
കൂടല്ലൂർ സ്വദേശി പ്രജീഷിന്‍റെ കൊലപാതകത്തിന് പിന്നാലെ പ്രദേശത്ത് നിന്നും നിരവധി ആട്. പശു തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെയും കടുവ കൊലപ്പെടുത്തി. ഇതോടെ പ്രദേശത്ത് വലിയ തോതിലുള്ള സംഘർഷം ഉടലെടുത്തു. വനം വകുപ്പിന്‍റെ കടുവ വേട്ടയുടെ എല്ലാ സാധ്യതകളെയും പുറത്തെടുക്കേണ്ടി വന്നു ഒടുവില്‍ കടുവയെ പിടികൂടാന്‍. ഓരോ ദിവസവും കാല്‍പ്പാടും കടുവയുടെ സാന്നിധ്യവും നോക്കി കൂടുകള്‍ മാറ്റി സ്ഥാപിച്ചെങ്കിലും കടുവയെ പിടികൂടാന്‍ കഴിഞ്ഞില്ല. നിരന്തരമായ വേട്ടയാടലിനൊടുവിലാണ് വനംവകുപ്പിന് കടുവയെ പിടികൂടാനായത്. എന്നാല്‍, ഈ സമയം പ്രദേശത്ത് വലിയ തോതിലുള്ള സംഘര്‍ഷം ഉടലെടുത്തു. വനം വകുപ്പിന്‍റെ കൂട്ടില്‍ അകപ്പെട്ട ആളെക്കൊല്ലി കടുവയെ കൊണ്ട് പോകും മുമ്ബ് പ്രദേശവാസികളുടെ ആവശ്യങ്ങള്‍ വനംവകുപ്പ് അംഗീകരിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. കടുവയെ അവിടെ വച്ച് തന്നെ കൊലപ്പെടുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പിന്നാലെ പ്രദേശത്ത് സംഘര്‍ഷ സാധ്യത ഉടലെടുത്തത് വലിയ വാര്‍ത്താ പ്രാധാന്യം നേടി. എന്നാല്‍ ദൌത്യസംഘം പ്രദേശവാസികളുമായി ബന്ധപ്പെടുകയും പ്രദേശവാസികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സമ്മതിക്കുകയും ഒടുവില്‍ കടുവയെ പുത്തൂർ സുവോലജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റുകയുമായിരുന്നു. ഏറെ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്ന സമയം സമചിത്തതയോടെയുള്ള ഉദ്യോഗസ്ഥരുടെ ഇടപെടലായിരുന്നു കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ കാരണമായത്.