തൃശ്ശൂർ : ട്രാഫിക് എൻഫോഴ്സ്മെൻറ് യൂണിറ്റിൽ ഡ്യൂട്ടി ചെയ്തിരുന്ന സിവിൽ പോലീസ് ഓഫീസർ പി.റ്റി ബെഞ്ചു ബേബി ശക്തൻ സ്റ്റാൻറിൽ ഡ്യൂട്ടി ചെയ്യുകയായിരുന്നു. ഉച്ചയോടെയാണ് വയർലസ് സെറ്റിൽ ഒരു മെസേജ് വരുന്നത്. പത്ത്, ആറ്, നാല് എന്നീ വയസുകളിലുള്ള മൂന്നു കുട്ടികളെ പാലക്കാട് നെന്മാറയിൽ നിന്നും കാണാനില്ല തൃശൂരിലേക്ക് പോകുന്നതിനുള്ള സാധ്യത ഉണ്ടെന്നുമായിരുന്നു മെസേജ്. മെസേജ് കിട്ടിയ ഉടൻ തന്നെ ബെഞ്ചു ബേബി സ്റ്റാൻറിലെ വിവിധ ഭാഗങ്ങളിൽ അന്വേഷണം തുടങ്ങി. ഉടൻ തന്നെ കാണാതായ കുട്ടികളുടെ ഫോട്ടോയും ഡീറ്റെയിൽസും സഹിതം ഫോണിലും സന്ദേശം എത്തി.
മൂന്നു മണിക്കു ശേഷം ശക്തൻ സ്റ്റാൻറിൽ ഏറെ തിരക്കുണ്ടാകുമെന്ന് മനസിലാക്കിയ ബെഞ്ചു ബേബി ഫോണിലെ ഫോട്ടോയുമായി ശക്തൻ സ്റ്റാൻറിൽ പാർക്കുചെയ്തതും വന്നുപോകുന്നതുമായ എല്ലാ ബസ്സുകളിലും കയറിയിറങ്ങി. കാണാതായ മൂന്നുകുട്ടികളും വളരെ ചെറുപ്രായത്തിലുള്ളതാണ് നേരം വൈകുംതോറും കൂടുതൽ ബുദ്ധിമുട്ടാകുമെന്ന് മനസ്സിലാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വളരെ വേഗത്തിൽ തന്നെ ശക്തൻ സ്റ്റാൻഡിലെ ഓട്ടോ പാർക്കിലെ ഓട്ടോറിക്ഷകളിലും മെസേജ് എത്തിക്കാൻ തുടങ്ങി. ബസ് കാത്തുനിന്നിരുന്ന യാത്രകാരേയും ഫോട്ടോകാണിച്ച് കുട്ടികളെ കാണാനില്ല എന്നും എന്തെങ്കിലും വിവരം കിട്ടിയാൽ ഉടൻ അറിയിക്കണമെന്നും അറിയിച്ച് നടക്കാൻ തുടങ്ങി.
സമയം നാലുമണി കഴിഞ്ഞതോടെ മഴയ്ക്കുള്ള സാധ്യതയും വന്നു ചാറ്റൽ മഴയിൽ അന്തരീക്ഷം ഇരുട്ടാൻ തുടങ്ങി. കുഞ്ഞുങ്ങളാണ് സമയം ഇരുട്ടും തോറും കൂടുതൽ ദുഷ്ക്കരമാകുമെന്നുകരുതി ബസ്സുകളിൽ കയറിയിറങ്ങുന്നതിന് ഇടയിലാണ് ചാവക്കാട് റൂട്ടിലുള്ള ഒരു ബസ്സിൽ അരികുവശത്തായി ഒരു കുട്ടിഇരിക്കുന്നതു കണ്ടത്. ഉടൻ തന്നെ ബസ്സിൽ കയറി. കുട്ടികളോടൊപ്പം വേറെ ആരുമില്ല.
മൂന്നുപേരും അടുത്തടുത്ത് ഇരിക്കുകയാണ്. ഫോണിലെ കുട്ടികളുടെ ഫോട്ടോ ഒത്തുനോക്കി. അവർതന്നെ എന്ന് ഉറപ്പുവരുത്തി. ഉടൻതന്നെ കണ്ടക്ടറും എത്തി. ചാവക്കാട് ബീച്ച് കാണാനാണെന്ന പരിഭ്രമം കലർന്ന കുട്ടികൾ മറുപടി കേട്ട ബെഞ്ചു ബേബി അവരോട് വളരെ ശാന്തമായി സംസാരിച്ച് ബസ്സിൽ നിന്നും ഇറക്കി. ഉടൻതന്നെ ഈ വിവരം ട്രാഫിക് യൂണിറ്റിലേക്ക് അറിയിച്ച് അവരെ ട്രാഫിക് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.