‘ക്ലിഫ് ഹൗസ് സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം പദ്ധതികളെ പ്രദേശത്ത് നടപ്പാക്കൂ’; വർക്കല സന്ദർശിച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: വർക്കല ക്ലിഫ് സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം പദ്ധതികളെ പ്രദേശത്തു നടപ്പാക്കൂ എന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഇത് സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ട് കേന്ദ്രമന്ത്രാലയങ്ങള്‍ക്ക് സമർപ്പിച്ച ശേഷമായിരിക്കും തുടർനടപടികള്‍. വർക്കലയില്‍ അടുത്തിടെ ഇടിഞ്ഞ കുന്നുകള്‍ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം. ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ ഭൗമ പൈതൃക പ്രദേശമായി പ്രഖ്യാപിച്ച പ്രദേശമാണ് വർക്കല പാപനാശം ബീച്ചിനോട് ചേർന്ന നാലേക്കർ വരുന്ന കുന്നുകള്‍. മണ്ണിന്റെ സുവിശേഷത കണക്കിലെടുത്തു ഇവിടെ സ്ഥിരമായുള്ള കെട്ടിട നിർമാണങ്ങള്‍ അനുവദിക്കരുതെന്ന് 2014 ല്‍ തന്നെ ജിഎസ്‌ഐ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് വൻ പരിസ്ഥിതിക ആഘാതത്തിനും മണ്ണിടിച്ചിലിനും ഇടയാക്കുമെന്നായിരുന്നു റിപ്പോർട്ട്‌.

Advertisements

ഇത് വകവെക്കാതെ ബീച്ചിനോട് ചേർന്ന് ബലിമണ്ഡപം, ടോയ്‌ലെറ്റ് കോംപ്ലക്സ് തുടങ്ങിയവ നിർമിച്ചു. കഴിഞ്ഞ മാസം കനത്ത മഴയില്‍ ഈ ഭാഗങ്ങളില്‍ വൻതോതില്‍ കുന്നിടിഞ്ഞു. വീണ്ടും മണ്ണിടിയാതിരിക്കാൻ ചില ഭാഗങ്ങളില്‍ ചരിവ് നിവർത്താൻ ജില്ലാ കളക്ടർ തന്നെ ഉത്തരവിടുകയും ജെസിബി ഉപയോഗിച്ച്‌ കുന്നിടിക്കുകയും ചെയ്തു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയതിടെയാണ് ടൂറിസം മന്ത്രി കൂടിയായ സുരേഷ് ഗോപി കുന്നുകള്‍ സന്ദർശിച്ചത്. മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ, ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ ജോയിന്റ് ഡയറക്ടർ ഡോക്ടർ അമ്ബിളി എന്നിവരും ഒപ്പമുണ്ടായിരുന്നു. വർക്കല ക്ലിഫ് സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം പദ്ധതികളേ പ്രദേശത്ത് നടപ്പാക്കൂ എന്ന് സുരേഷ് ഗോപി പറഞ്ഞു. ടൂറിസം മന്ത്രി മുഹമ്മദ്‌ റിയാസും വർക്കലയില്‍ എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് അസൗകര്യം പറഞ്ഞു പിൻമാറിയെന്ന് സുരേഷ് ഗോപി പറഞ്ഞു. റിയാസുമായി വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

Hot Topics

Related Articles