ഏറ്റുമാനൂർ: ഒരിടവേളയ്ക്കു ശേഷം ജില്ലയിൽ വീണ്ടും ഗുണ്ടാ ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും ഏറ്റുമുട്ടലും സജീവമാകുന്നു. സാധാരണക്കാരുടെ ജീവിതത്തിനും സൈര്യ വിഹാരത്തിനും തടസമാകുന്ന രീതിയിലാണ് ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക സജീവമാകുന്നത്. കഴിഞ്ഞ ദിവസം അതിരമ്പുഴ ലയബാറിനു മുന്നിൽ ഗുണ്ടാ സംഘത്തലവൻ ജഗൻഫിലിപ്പിനെ (37) മറ്റൊരു സംഘം ആക്രമിച്ചത് ഈ കുടിപ്പകയുടെ ഭാഗമായാണെന്നാണ് സൂചന. തങ്ങളെ ആക്രമിച്ച സംഘത്തിനെതിരെ തിരിച്ചടിയ്ക്ക് ഈ ഗുണ്ടാ സംഘം തയ്യാറെടുക്കുന്നുണ്ടെന്നാണ് സൂചന. ഇത്തരത്തിൽ നീങ്ങിയാൽ ജില്ലയിൽ വീണ്ടും ക്രമസമാധാന പ്രശ്‌നം ഉണ്ടാകും.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അതിരമ്പുഴ ലയബാറിനു മുന്നിൽ ഗുണ്ടാ അക്രമി സംഘം ജഗൻ ഫിലിപ്പിനെ ആക്രമിച്ചത്. കമ്പിവടിയും, വടിവാളും അടക്കമുള്ള മാരകായുധങ്ങളുമായി എത്തിയ അക്രമി സംഘം ജഗനെ ബൈക്കിൽ നിന്നും വലിച്ച് താഴെയിട്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ജഗൻ ഫിലിപ്പിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനു പിന്നാലെയാണ് ഗുണ്ടാ സംഘങ്ങൾ തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ ഭീതി ശക്തമായിരിക്കുന്നത്. കേസിലെ പ്രതികളായ ഗുണ്ടകൾ ഏറ്റുമാനൂരിൽ ഇപ്പോഴും സജീവമായി നടക്കുകയാണ്. ഇവരെ തിരിച്ച് ആക്രമിക്കുന്നതിനായി തയ്യാറെടുക്കുകയാണ് ജഗൻ ഫിലിപ്പിന്റെ കൂട്ടാളികളും. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ഏറ്റുമാനൂർ സംഘർഷ ഭരിതമാകുമെന്ന മുന്നറിയിപ്പ് രഹസ്യാന്വേഷണ വിഭാഗം അടക്കം നൽകിയിട്ടുണ്ട്.
കോട്ടയം നഗരമധ്യത്തിൽ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനു മുന്നിൽ ഗുണ്ടാ സംഘം, യുവാവിനെ കൊലപ്പെടുത്തി കൊണ്ട് തള്ളിയതിനു ശേഷം ജില്ലയിൽ ഗുണ്ടകൾക്കെതിരെ കർശന നടപടി പൊലീസ് സ്വീകരിച്ചിരുന്നു. എന്നാൽ, ഏറ്റുമാനൂരിൽ അക്രമമുണ്ടായി രണ്ടു ദിവസം കഴിഞ്ഞിട്ടും പ്രതികളിൽ ഒരാളെ പോലും പൊലീസ് പിടികൂടിയിട്ടില്ല. ഇത് ഗുണ്ടാ അക്രമി സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും ഏറ്റുമുട്ടലും ശക്തമാകുന്നതിന് ഇടയാക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ശക്തമായ പരിശോധനയും നടപടിയുമുണ്ടായില്ലെങ്കിൽ ഗുണ്ടാ അക്രമി സംഘങ്ങൾ വീണ്ടും സജീവമാകുമെന്നാണ് സൂചന.