കൊച്ചി: തമിഴ്നാട്ടിലെ ഡിഎംകെ നേതാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായ മലയാളി പ്രതി ദിണ്ടിഗൽ ജയിലിൽ മരിച്ചു. 2012ൽ നടന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ കൊച്ചി തൈക്കൂടം സ്വദേശി പ്രതീഷ് വർഗീസിനെ രണ്ടുദിവസം മുൻപാണ് തമിഴ്നാട് പൊലീസ് പിടികൂടിയത്. കോടതിയിൽ നിന്ന് ജയിലിൽ എത്തിച്ചതിന് പിന്നാലെ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.ഉൾപ്പാർട്ടി പോരിനെത്തുടർന്ന് ഡിഎംകെ എംപി ജെ.കെ.റിതേഷ് തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് വരിചിയൂർ സെൽവത്തിന് നൽകിയ ക്വട്ടേഷനാണ് ഗുണ്ടാനേതാവ് മരട് അനീഷിന്റെ സംഘം ഏറ്റെടുത്തത്.
ഡിണ്ടിഗലിലെ ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞ പ്രതികളുമായി പൊലീസ് നടത്തിയ ഏറ്റുമുട്ടലിൽ വൈറ്റില ചമ്പക്കര സ്വദേശി സിനോജ് വെടിയേറ്റ് മരിച്ചിരുന്നു. പ്രതീഷിന്റെ മരണം മജിസ്ട്രേറ്റ്തല അന്വേഷണത്തിനുശേഷം പോസ്റ്റ്മോർട്ടം ചെയ്യും. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് പൊലീസ് ഭാഷ്യം.


