തിരുവല്ല : നടിയെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് പോക്സോ കേസ്സിൽ ജീവപര്യന്തം കഠിനതടവും , 1,25,000 രൂപ പിഴയും. നടിയെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് പോക്സോ കേസിൽ ജീവപര്യന്തം കഠിന തടവും,1,25,000 രൂപ പിഴയും. പത്തനംതിട്ട കോഴഞ്ചേരി മൈലാപ്ര സ്വദേശി ഗിരീഷ് ഭവനിൽ സനൽ കുമാർ (45) നെയാണ് എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമൻ ശിക്ഷിച്ചത്.
2013 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 14 വയസുള്ള പെൺകുട്ടിയെ പ്രതി എറണാകുളത്തുനിന്ന് തട്ടിക്കൊണ്ടുപോയി പഴനിയിലെ ലോഡ്ജിൽ എത്തിച്ച് നിരവധി തവണ ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് പിതാവ് നൽകിയ പരാതിയിൽ കേസെടുത്ത കളമശ്ശേരി പോലീസ് പ്രതിയേയും പെൺകുട്ടിയെയും നാല് ദിവസത്തിനു ശേഷം കണ്ടെത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ പോവുകയായിരുന്നു . പിന്നീട് മരട് പോലീസ് രജിസ്റ്റർ ചെയ്ത വിവാഹത്തട്ടിപ്പ് കേസ്സിൽ റിമാൻഡിലായ ഇയാൾ ആ സമയത്താണ് പൾസർ സുനിയെ പരിചയപ്പെടുന്നതും , സുനി ദിലീപിനെ വിളിച്ച മൊബൈൽ ഒളിപ്പിക്കുന്നതിനായി സഹായിക്കുന്നതും. പിന്നീട് പ്രതിയുടെ വീട്ടിൽ നിന്ന് പൾസർ സുനി ദിലീപിനെ വിളിച്ച മൊബൈൽ അന്വേഷണ സംഘം കണ്ടെത്തി.
ഇതോടെ നടിയെ ആക്രമിച്ച കേസ്റ്റിൽ 9-ാം പ്രതിയാക്കപ്പെട്ട ഇയാൾ ആ കേസ്സിൽ ജാമ്യത്തിലിറങ്ങി വീണ്ടും ഒളിവിൽ പോയി.
അതിനെ തുടർന്ന് നടിയെ ആക്രമിച്ച കേസ്സിലെ അന്വേഷണ ഉദ്യോഗസ്ഥനയ ബൈജു പൈലോസ് ഇയാളെ 2019 ൽ അറസ്സ് ചെയ്യുന്നത്. തുടർന്ന് പോക്സോ കോടതിയിൽ നിന്നുള്ള വാറണ്ടിനെ തുടർന്ന് വിചാരണയ്ക്കായി പ്രതിയെ പോലീസ് ഹാജരാക്കുകയായിരുന്നു. പ്രതി ഒളിവിൽ കഴിഞ്ഞതിനാൽ വിചാരണ ഏഴുവർഷം വൈകിയാണ് ആരംഭിച്ചത്. കേസിൽ 9 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു . 14 രേഖകളും നാല് തൊണ്ടി മുതലുകളും കോടതി മുൻപാകെ ഹാജരാക്കി.
ഇന്ത്യൻ ശിക്ഷാനിയമപ്രകാരമാണ് പ്രതിയെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പത്തു വർഷം കഠിനതടവും 25000 രൂപ പിഴയും , ബലാത്സംഗം ചെയ്തതിന് ജീവപര്യന്തം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. പ്രതിയിലുള്ള പെൺകുട്ടിയുടെ വിശ്വാസത്തെ മുതലെടുത്ത് കൃത്യം നടത്തിയ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
അതിനാൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിനള്ള ശിക്ഷയായ പത്തു വർഷത്തെ കഠിന തടവ് അനുഭവിച്ച ശേഷം മാത്രമേ ബലാൽസംഘത്തിനുള്ള ശിക്ഷയായ ജീവപര്യന്തം ആരംഭിക്കുകയുള്ളൂ എന്ന് കോടതി പ്രത്യേകം പരാമർശിക്കുന്നുണ്ട്. പ്രതിയിൽ നിന്ന് ഇടാക്കുന്ന പിഴ തുക ഇരയായ കുട്ടിക്ക് നൽകാനും കോടതി നിർദേശിച്ചു.