‘ഒരാള്‍ക്ക് ഒരു പദവി’ ; ക്രിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ ഭാരവാഹികളാകില്ല; അടിമുടി മാറി കോണ്‍ഗ്രസ് പുനഃസംഘടന

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ ‘ഒരാള്‍ക്ക് ഒരു പദവി’ എന്ന രീതിയിലാകും കോണ്‍ഗ്രസ് പുനഃസംഘടനയുണ്ടാകുകയെന്ന് വ്യക്തമാക്കി കെപിസിസി നേതൃത്വം. അമ്പത് ശതമാനം പുതുമുഖങ്ങളെയും യുവജനങ്ങളെയും ഉള്‍പ്പെടുത്തിയാകണം ഡിസിസി ഭാരവാഹികള്‍, എക്‌സിക്യുട്ടീവ് അംഗങ്ങള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ എന്നിവരെ തെരഞ്ഞെടുക്കേണ്ടത്.അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കിങ് മേഖല, ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരെ ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ എന്നീ പദവികളിലേക്ക് പരിഗണിക്കില്ല. ഇക്കാര്യത്തില്‍ കെപിസിസി വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കി.

Advertisements

പാര്‍ട്ടിയില്‍ മുഴുവന്‍ സമയത്തും പ്രവര്‍ത്തിക്കാന്‍ കഴിയുന്നവര്‍ക്കായിരിക്കും മുന്‍ഗണന നല്‍കുന്നതെന്നും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി പദവികളിലേക്ക് ആരൊയൊക്കെ പരിഗണിക്കണം ഒഴിവാക്കണം എന്നീ കാര്യങ്ങളില്‍ മാനദണ്ഡമുണ്ടാക്കിയതുമായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. നിലവിലെ ഭാരവാഹികളില്‍ കഴിവും പ്രവര്‍ത്തനമികവുമുള്ളവരെ ഡിസിസി ഭാരവാഹികളാക്കിയേക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായം തേടിയ കെപിസിസി അവര്‍കൂടി അംഗീകരിച്ച മാനദണ്ഡങ്ങള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. ജില്ലയില്‍ ഒരു ബ്ലോക്കിലും നിയോജകമണ്ഡലത്തിലും സ്ത്രീയെ പ്രസിഡന്റാക്കണം. രാഷ്ട്രീയേതര സംഭങ്ങളില്‍ ക്രിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെ ഭാരവാഹികളാക്കരുത്. വനിതകള്‍ക്കും പട്ടികജാതി, പിന്നാക്ക വിഭാഗക്കാര്‍ക്കും ഡിസിസി ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പ്രാതിനിധ്യം നല്‍കണമെന്നാണ് നിര്‍ദേശം. പതിനഞ്ചാം തീയതിക്കകം പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സംഘടനാച്ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ വ്യക്തമാക്കി.

Hot Topics

Related Articles