കൊല്ലം: പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും ബിജെപിക്ക് വോട്ട് ചോരുന്നുവെന്ന് സിപിഎം സംഘടനാ റിപ്പോർട്ടില്‍ പരാമർശം. ഈ ചോർച്ച ഗൗരവമായി കാണണം. സിപിഎം സംസ്ഥാന സമ്മേളനത്തില്‍ എം വി ഗോവിന്ദൻ ഇന്ന് അവതരിപ്പിക്കുന്ന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. തെരഞ്ഞെടുപ്പ് കാലത്ത് ജില്ലാ കമ്മിറ്റികള്‍ നല്കിയ അവലോകന റിപ്പോർട്ടുകള്‍ തെറ്റിപ്പോയെന്നും ബിജെപിയുടെ കടന്നുവരവ് തിരിച്ചറിയാൻ കഴിയുന്ന വിധത്തിലായിരുന്നില്ലെന്നും വിമർശനമുണ്ട്.
അതോടൊപ്പം നവകേരളത്തിനുള്ള പുതുവഴികള്‍ എന്ന രേഖ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. മുഖ്യമന്ത്രി അവതരിപ്പിക്കുന്ന രേഖയില്‍ വൻകിട നിക്ഷേപം വൻ തോതില്‍ ആകർഷിക്കാൻ നിർദ്ദേശമുണ്ടെന്നാണ് സൂചന. ഐ ടി, ടൂറിസം തുടങ്ങി ശാക്തിക മേഖലകള്‍ക്കാണ് ഊന്നല്‍. ആഗോള നിക്ഷേപ ഭീമന്മാരെ ഉള്‍പ്പെടെ കേരളത്തില്‍ എത്തിക്കാൻ രേഖയില്‍ നിർദേശങ്ങളുണ്ട്. ഇതിനായി നിയമ, ചട്ട പരിഷ്കാരങ്ങള്‍ നടത്തും. റോഡ്, റെയില്‍ വികസനം, മറ്റ് അനുബന്ധ വികസനങ്ങള്‍ എന്നിവയുടെ വേഗം കൂട്ടുന്നതിനെ കുറിച്ചും രേഖയില്‍ പരാമർശമുണ്ടാകും.
തൊഴില്‍ സൃഷ്ടിക്കലാണ് നവകേരളത്തിനുള്ള പുതുവഴികള്‍ എന്ന രേഖയിലെ പ്രധാന ഫോക്കസ്. യുവാക്കള്‍ വിദേശത്ത് പോകുന്ന പ്രവണത തടയും. സമാന സാഹചര്യം കേരളത്തില്‍ സൃഷ്ടിക്കാനുള്ള നടപടിയെടുക്കും. സോഷ്യല്‍ ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങളും രേഖയിലുണ്ടാകും. സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ മാതൃക പിന്തുടരും. വയോജന, ഭിന്നശേഷി സൗഹൃദ പദ്ധതികള്‍ക്കും രേഖയില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം സംസ്ഥാനത്ത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെയും ഇടതു മുന്നണിയെയും ആര് നയിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. മൂന്നാം എല്‍ഡിഎഫ് ഭരണം ഉറപ്പാണ്. പിണറായി വിജയൻ തന്നെ സിപിഎമ്മിനെ അടുത്ത തെരഞ്ഞെടുപ്പിലും നയിക്കണം എന്ന് തീരുമാനിച്ചിട്ടില്ല. പിണറായി വിജയൻ മത്സരിക്കണമോ എന്ന് പോലും ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. അക്കാര്യം സമയമാകുമ്പോള്‍ ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗിനെ എല്‍ഡിഎഫിന് ആവശ്യമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മുസ്ലിം ലീഗിനെ സ്വാഗതം ചെയ്തിട്ടില്ല. അവരെ ഇപ്പോള്‍ മുന്നണിയിലെടുക്കില്ല. ഇപ്പോഴവർ മറ്റൊരു മുന്നണിയിലാണ്. ആ മുന്നണി വിട്ട് സ്വതന്ത്ര നിലപാട് സ്വീകരിക്കുമ്പോഴേ അക്കാര്യം ചർച്ച ചെയ്യൂ. സ്വകാര്യ നിക്ഷേപങ്ങള്‍ക്കായി കേരളം തുറന്ന് വെക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.