കണ്ണൂർ : ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള സർക്കാർ തീരുമാനം ആത്മഹത്യാപരമെന്ന് കെ.സി വേണുഗോപാല്‍. കേരളം ഒന്നടങ്കം എതിർക്കുമെന്ന് പറഞ്ഞ കെസി വേണുഗോപാല്‍ മനസാക്ഷിയെ മരവിപ്പിച്ച സംഭവമാണിതെന്നും ചൂണ്ടിക്കാട്ടി. ആലപ്പുഴ പ്രസ് ക്ലബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെസി. ഹൈക്കോടതി വിധി മറികടന്ന് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കം നടത്തുകയാണ് സർക്കാർ. മൂന്നു പേരെ ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാനാണ് സർക്കാർ തീരുമാനം. പ്രതികളായ ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്.
ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു കഴിഞ്ഞതായാണ് വിവരം. കണ്ണൂർ സെൻട്രല്‍ ജയില്‍ സൂപ്രണ്ടാണ് പൊലീസിന് കത്ത് നല്‍കിയത്. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീല്‍ തള്ളിയായിരുന്നു ശിക്ഷ വർധിപ്പിച്ചത്. ഇതിനിടയിലാണ് പ്രതികളെ വിട്ടയക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് വരുന്നത്.