വന്യമൃഗ ശല്യം : ഒന്നിച്ചു നേരിടാൻ ഉറച്ച് കേരളവും, കർണാടകയും, തമിഴ്നാടും; കേന്ദ്ര നയങ്ങൾക്കെതിരെ ഒരുമിച്ച് പോരാടും

ന്യൂസ് ഡെസ്ക് : വേനൽക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ കേരളം, തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ വന്യമൃഗശല്യം രൂക്ഷമായി. കര്‍ണ്ണാടക സംസ്ഥാനം പിടികൂടി കാട്ടിലേക്ക് കയറ്റിവിടുന്ന ശല്യക്കാരായ മൃഗങ്ങള്‍ കേരളത്തിലെത്തി മനുഷ്യജീവന് ഭീഷണി സൃഷ്ടിച്ച് തുടങ്ങിയതോടെ ജനരോഷം രൂക്ഷമായി. പിന്നാലെ മനുഷ്യമൃഗ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ സംസ്ഥാനങ്ങള്‍ സഹകരണ ഉടമ്പടിക്ക് തുടക്കമിട്ടു. പുതുതായി രൂപീകരിച്ച അന്തർ സംസ്ഥാന കോർഡിനേഷൻ കമ്മിറ്റിയില്‍ (interstate coordination committee) കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളാണ് ഒപ്പുവച്ചത്. 

Advertisements

വനംവന്യജീവി വിഷയങ്ങളിൽ സംസ്ഥാനങ്ങളെ പ്രതിസ്ഥാനത്ത് നിർത്തുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ഒരുമിച്ച് പോരാടാനും മൂന്ന് സംസ്ഥാനങ്ങളുടെയും ഉന്നതതല ചർച്ചയിൽ ധാരണയായി. സംഘർഷ മേഖലയിലെ നടപടികൾക്ക് ചീഫ് വൈൽഡ് ലൈഫ് വാര്‍ഡന്‍റെ അനുമതി വേണമെന്ന ചട്ടത്തിൽ ഭേദഗതി വേണമെന്ന് മൂന്ന് സംസ്ഥാനങ്ങളും ഒരുമിച്ച് നിലപാടെടുത്തത് യോഗത്തിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്നായി മാറി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടെ വന്യമൃഗ ശല്യം പരിഹരിക്കാൻ പരസ്പര സഹകരണത്തോടെ പ്രതിരോധ ഉടമ്പടിയിലെത്തിയ മൂന്ന് സംസ്ഥാനങ്ങളും കേന്ദ്രനയങ്ങൾക്കെതിരെ ഒരുമിച്ച് രംഗത്തെത്തുന്നതും ഇതാദ്യമായിട്ടാണ്. ഒപ്പം 1972 -ലെ കേന്ദ്ര വന്യജീവി സംരക്ഷണം നിയമത്തിൽ കാലോചിത മാറ്റം വേണമെന്ന് മൂന്ന് സംസ്ഥാനങ്ങളും ഒരുമിച്ച് കേന്ദ്രത്തോട് ആവശ്യപ്പെടാനും തീരുമാനമായി.

സംസ്ഥാന അതിർത്തികൾ ഭേദിച്ച് ആനകൾ കാടിറങ്ങുന്നു. കാട്ടാനക്കലിയിൽ നീലഗിരിയിലും വയനാട്ടിലും ആൾനാശം സംഭവിക്കുന്നു. വയനാട്, മുതുമലൈ, ബന്ദിപ്പുര വന്യജീവി സങ്കേതങ്ങൾ ഉൾക്കൊള്ളുന്ന നീലഗിരി ബയോസ്പിയറിൽ, ഇന്ന് മനുഷ്യ മൃഗ സംഘർഷങ്ങൾ പുതിയ തലത്തിലാണ്. വന്യമൃഗ ശല്യം രൂക്ഷമായതിന് പിന്നാലെ വനംവകുപ്പും നാട്ടുകാരും പലയിടത്തും പരസ്പരം ഏറ്റുമുട്ടലിന്‍റെ വക്കിലാണ്. ഇതിനിടെയാണ് അതിര്‍ത്തി തര്‍ക്കവും ഉദ്യോഗസ്ഥ, രാഷ്ട്രീയ പോരുമായി സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും. 

ഈ പ്രത്യേകാവസ്ഥയില്‍ പ്രതീക്ഷയുടെ തെളിനീരുറവയായി അന്തർ സംസ്ഥാന കോഡിനേഷൻ കമ്മിറ്റി യോഗ തീരുമാനങ്ങള്‍. ബന്ദിപ്പുര ഫോറസ്റ്റ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പ്രശ്നങ്ങള്‍ വിശദമായി ചർച്ച ചെയ്തു. വിഷയത്തില്‍ പരസ്പരം സഹരിക്കാമെന്ന് മൂന്ന് സംസ്ഥാനങ്ങളും ധാരണയിലെത്തി. ഒപ്പം പ്രതിസന്ധി ഒരുമിച്ച് നേരിടാനും തീരുമാനമായി. 

വന്യമൃഗ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഭേദഗതി ആവശ്യപ്പെട്ട് മൂന്ന് സംസ്ഥാനങ്ങളും കേന്ദ്രത്തെ സമീപിക്കാനും തീരുമാനമായി. കാട്ടുപന്നിയെ സ്ഥിരം ക്ഷൂദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന നിലപാട് യോഗത്തിൽ ഉയർന്നു.  വന്യജീവികളുടെ എണ്ണം ക്രമാതീതമായി പെരുകുന്നുവെങ്കിൽ നിയന്ത്രിക്കാൻ നടപടി വേണമെന്നും ആവശ്യമുയര്‍ന്നു. ഷെഡ്യൂള്‍ ഒന്നില്‍ നിന്നും കുരങ്ങുകളെ മാറ്റണമെന്നും ആവശ്യം ഉയര്‍ന്നു. വന്യജീവി പരിചരണം, സംഘർഷ മേഖലയിലെ അടിയന്തര ഇടപടൽ തുടങ്ങിയ വിഷയങ്ങളില്‍ സഹകരണം ഉണ്ടാകും. 

വിഭവങ്ങളും വിവരങ്ങളും അതിവേഗം കൈമാറും. ഇതിനായി മൂന്ന് സംസ്ഥാനങ്ങളും നോഡൽ ഓഫീസർമാരെ നിയമിക്കും. അവർക്ക് കീഴിൽ ജോയന്‍റ് നോഡൽ ഓഫീസർമാർ, ഉപദേശ സമിതി, സംസ്ഥാന പ്രതിനിധികൾ, സംഘർഷ മേഖലയിൽ ഇടപെടാന്‍ സ്ക്വാഡ് എന്നിങ്ങനെയാണ് നിലവിലെ ക്രമീകരണം. ഇടവേളകളിൽ യോഗം ചേർന്ന് പ്രവർത്തനം കാര്യക്ഷമാക്കണമെന്നും ഉടമ്പടിയിലുണ്ട്.

മാനന്തവാടി നഗരത്തിൽ കര്‍ണ്ണാടകയില്‍ നിന്നും എത്തിയ തണ്ണീർ കൊമ്പൻ ഇറങ്ങി പ്രശ്നം സൃഷ്ടിച്ചതിന് പിന്നാലെയാണ് കര്‍ണ്ണാടക പിടികൂടി ഉള്‍ക്കാട്ടിലേക്ക് വിട്ടയച്ച ബേലൂര്‍ മഖ്ന എന്ന ആനയുടെ ആക്രമണത്തില്‍ പടമല സ്വദേശി സ്വദേശി അജീഷ് കൊല്ലപ്പെട്ടുന്നത്. റോഡിയോ കോളര്‍ ഘടിപ്പിച്ച ഈ രണ്ട് ആനകളും കേരളത്തിന്‍റെ അതിര്‍ത്ഥിയിലേക്ക് കടന്നപ്പോള്‍ കര്‍ണ്ണാടകം വിവരം കൈമാറാതിരുന്നതാണ് പ്രശ്നങ്ങള്‍ രൂക്ഷമാക്കിയതെന്ന് കേരളം ആരോപിച്ചിരുന്നു. പുതിയ ഉടമ്പടി പ്രകാരം ഇത്തരം വിഷയങ്ങളുടെ വിവര കൈമാറ്റം വേഗത്തിലാക്കും. 

ഒറ്റയ്ക്ക് കയറിവരുന്ന ആനകള്‍, കൂട്ടമായെത്തുന്ന ആനകള്‍, കടുവകളുടെ സഞ്ചാരദിശ എന്നിവയെല്ലാം ഇനി മൂന്ന് സംസ്ഥാനങ്ങളും അതാത് സമയം വിവരം കൈമാറും. വന്യമൃഗ വിവര കൈമാറ്റത്തിനുള്ള ഇന്ത്യയിലെ ആദ്യത്തെ അന്തർ സംസ്ഥാന ഏകോപനം സമിതിയ്ക്കാണ് ഇപ്പോള്‍ തുടക്കം കുറിച്ചത്. നോഡൽ ഓഫീസറുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. അസി. നോഡൽ ഓഫീസർമാർ സംസ്ഥാനങ്ങള്‍ തമ്മിലുള്ള വിവര കൈമാറ്റത്തിന് നേതൃത്വം നല്‍കും. അതാത് ഏറ്റവും പുതിയ സാഹചര്യങ്ങള്‍ പരിഗണിച്ച് കൊണ്ട് അതാത് പ്രദേശങ്ങളിലെ വന്യമൃഗ ശല്യത്തിന്‍റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി പരിഹാര മാര്‍ഗ്ഗങ്ങള്‍ തേടും.

 

Hot Topics

Related Articles