ബോംബുണ്ടാക്കാൻ പഠിച്ചത് ഇന്റർനെറ്റിൽ നിന്ന് ആറു മാസം കൊണ്ട് : സ്ഫോടനം റിമോട്ട് കൺട്രോൾ ഉപയോഗിച്ച് : കളമശേരി സ്ഫോടനത്തിലെ നിർണ്ണായക വിവരങ്ങൾ പുറത്ത് 

കൊച്ചി : കളമശേരി സ്ഫോടനക്കേസിലെ പ്രതി തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിൻ ബോംബ് ഉണ്ടാക്കാൻ പഠിച്ചത് ആറുമാസം കൊണ്ട്. ഇന്‍റര്‍നെറ്റിലൂടെയാണ് ബോംബ് ഉണ്ടാക്കാൻ പഠിച്ചതെന്നും ഇയാള്‍ പോലീസിനോടു പറഞ്ഞു. റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് ഇയാള്‍ സ്‌ഫോടനം നടത്തിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ ഇയാളുടെ തന്നെ മൊബൈല്‍ ഫോണില്‍ നിന്നും കണ്ടെടുത്തു. സ്കൂട്ടറിലാണ് ഇയാള്‍ കണ്‍വൻഷൻ സെന്‍ററിലെത്തിയത്. കീഴടങ്ങാൻ പോലീസ് സ്റ്റേഷനിലെത്തിയതും ഇതേ സ്കൂട്ടറില്‍ തന്നെയാണ്. 

രണ്ട് ഐഇഡി വയ്ക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ ഉണ്ട്. അതിന് ശേഷം റിമോര്‍ട്ട് കണ്‍ട്രോളിലാണ് ബോംബ് സ്‌ഫോടനം നടത്തിയത്. പ്രാര്‍ഥനായോഗ സ്ഥലത്ത് പെട്രോള്‍ നിറച്ച കുപ്പിക്കൊപ്പമാണ് ഇയാള്‍ ബോംബ് വച്ചത്. രണ്ട് സ്‌ഫോടനം നടത്തിയതിന് ശേഷം ഇയാള്‍ പുറത്തേക്ക് ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം ഇയാള്‍ മാനസിക പ്രശ്‌നങ്ങള്‍ കാണിക്കുന്നുവെന്നും പോലീസ് പറയുന്നു. നേരത്തെ ഇയാള്‍ ഇംഗ്ലീഷ് ട്യൂഷന്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് വിവരങ്ങള്‍.  അതുപോലെ തന്നെ സ്ഫോടക വസ്തു വാങ്ങിയ കടകളെക്കുറിച്ചും വിവരം ലഭിച്ചതായി പോലീസ് വ്യക്തമാക്കി.

Hot Topics

Related Articles