കോട്ടയം : ലോറിയിടിച്ച് അയർക്കുന്നത്ത് കാൽനടയാത്രക്കാരനായ ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ ലോറി കണ്ടെത്തിയ അയർക്കുന്നം പൊലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. അയർക്കുന്നം പുന്നത്തുറ തോണിക്കുഴിയിൽ ജോമോനെയാണ് അയർക്കുന്നം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അനൂപ് ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മാർച്ച് ഏഴിന് അയർക്കുന്നം പോലീസ് സ്റ്റേഷൻ പരിധിയിൽ മണ്ണനാൽതോട് എന്ന സ്ഥലത്ത് വച്ചാണ് അപകടം ഉണ്ടായത്. വെസ്റ്റ് ബംഗാൾ സ്വദേശിയായ അതിഥി തൊഴിലാളിയെ ഒരു വാഹനം ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ പോയിരുന്നു. പരിക്കുപറ്റിയ മനോരഞ്ജൻ സർദാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ ഇയാൾ മരണപ്പെട്ടു.
സംഭവത്തിന് അയർക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. ദിവസങ്ങൾ നീണ്ട പ്രയത്നത്തിലൂടെ നിരവധി സി സി ടി വി ദൃശ്യങ്ങൾ പരുശോധിച്ചും വർക് ഷോപ്പുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി അപകടത്തിനിടയാക്കിയ KL-35-B-3816 ലോറി കണ്ടെത്തി.തുടർന്ന് സംഭവ ദിവസം വാഹനം ഓടിച്ച ജോമോനെ അറസ്റ്റു ചെയ്യുകയായിരുന്നു. അയർക്കുന്നം ഇൻസ്പക്ടർ എസ് എച്ച് ഒ അനൂപ് ജോസ്, എസ് ഐ സജു റ്റി ലൂക്കോസ്, എസ് സി പി ഒ മാരായ മധുകുമാർ, ജിജോ ജോൺ എന്നിവരുടെ നിരന്തരമായ പരിശ്രമത്തിൻറെ ഫലമായാണ് കുറഞ്ഞ സമയത്തിനുള്ളിൽ വാഹനവും ഡ്രൈവറെയും കണ്ടത്തുവാൻ സാധിച്ചത്.