അജ്ഞാത സംഘത്തിന്റെ കറക്കത്തില്‍ ഉറക്കം നഷ്ടമായി അമ്മയും രണ്ട് പെണ്‍മക്കളും ; മാന്നാനത്തെത്തിയത് കുറുവകളോ കള്ളന്മാരോ ! വീഡിയോ റിപ്പോര്‍ട്ട് കാണാം

കോട്ടയം: മാന്നാനം കളരിക്കല്‍ വീട്ടില്‍ ഇന്ദിരാമ്മ ഉറങ്ങിയിട്ട് നാളുകളായി. പുലര്‍ച്ചെ രണ്ട് മണിക്കും അമ്മ സുരക്ഷിതയാണോ എന്നറിയാന്‍ ഫോണ്‍ വിളിക്കേണ്ട ഗതികേടിലാണ് വിവാഹം കഴിച്ചുവിട്ട രണ്ട് പെണ്‍മക്കളും. ഈ മൂന്ന് സ്ത്രീകള്‍ മാത്രമല്ല ഒരു നാട് ഒന്നാകെ പരിഭ്രാന്തിയുടെ തീ തിന്ന്് കഴിയുകയാണ് കുറേ ആഴ്ചകളായി. പകലും രാത്രിയും ഒരുപോള കണ്ണടയ്ക്കാന്‍ ഇന്നാട്ടുകാര്‍ക്ക് സാധിക്കുന്നില്ല. സമീപകാലത്ത് പ്രദേശത്ത് നടന്ന് മോഷണങ്ങളും അക്രമകാരികളായ കുറുവാ സംഘം തങ്ങളുടെ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ടെന്ന അഭ്യൂഹവുമാണ് ഇവരെ ഭയത്തിന്റെ കയത്തില്‍ മുക്കുന്നത്.

Advertisements

മാന്നാനം കെഇ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ സമീപ പ്രദേശത്തുള്ളവരാണ് കുറുവാക്കള്ളന്മാരെ ഭയന്ന് ഉറക്കം നഷ്ടപ്പെട്ട് കഴിയുന്നത്. ഏതാനും ആഴ്ചകള്‍ മുന്‍പ് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നാല് പേര്‍ ഇന്ദിരയുടെ വീടിന്റെ മതില് ചാടിക്കടന്നത്. ഉറക്കം വരാതെ കിടന്നതിനാല്‍ അവര്‍ അപകടം മണത്തു. ഉടന്‍ തന്നെ പെണ്‍മക്കളെ ഫോണില്‍ വിളിച്ചു. ഇവര്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വിവരമറിയിച്ചു. അന്ന് പൊലീസ് വന്നു, ഏറെ നേരം വീട്ടുവളപ്പില്‍ തെരച്ചില്‍ നടത്തിയ ശേഷം മടങ്ങിപ്പോയി. പിന്നീട് കാര്യമായ അന്വേഷണവും ഉണ്ടായില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിഭ്രാന്തിയിലായ മകള്‍ അമ്മയ്‌ക്കൊപ്പം ഏതാനും ദിവസം നില്‍ക്കാന്‍ എത്തി. രണ്ട് ദിവസം മുന്‍പാണ് അടുത്തസംഭവം. രാത്രി 11.54. നിര്‍ത്താതെയുള്ള പട്ടിയുടെ കുരച്ചില്‍ കേട്ടാണ് ഇന്ദിരയും മകളും പുറത്തേക്ക് ശ്രദ്ധിച്ചത്. ഗേറ്റിന്റെ മുകളിലൂടെ ഒരാള്‍ കടന്ന് പോകുന്നു. കാഴ്ച കണ്ട് മരവിച്ച് പോയെങ്കിലും ഇത്തവണ കള്ളനെ കുടുക്കണമെന്ന് തീരുമാനവുമായി ശബ്ദമുണ്ടാക്കാതെ ഇന്ദിരയും മകളും സമീപത്തുള്ള ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ഫോണില്‍ ബന്ധപ്പെട്ടു. ഇവര്‍ ഉടന്‍ സ്ഥലത്തെത്തി. തെരച്ചില്‍ ആരംഭിച്ചു. വീടിനോട് ചേര്‍ന്നുള്ള തടിമില്ലില്‍ ആരോ ഒളിച്ചിരിക്കുന്നതായി ഇവരും സംശയം പ്രകടിപ്പിച്ചു. എന്നാല്‍ അടുത്തേക്ക് ചെല്ലും മുന്‍പ് ഞൊടിയിട നേരം കൊണ്ട് ആള്‍ അപ്രത്യക്ഷമായി.

ഈ പ്രദേശത്തുള്ള മറ്റ് വീടുകളിലും മോഷണ ശ്രമങ്ങളുണ്ടായി. ഇതോടെ കെ.ഇ സ്‌കൂള്‍ ഭാരവാഹി മുല്ലശ്ശേരി അച്ചന്റെ നേതൃത്വത്തില്‍ ജനസഭ രൂപീകരിച്ചു. പകല്‍ ജോലിക്ക് പോകുന്ന യുവാക്കള്‍ ഉള്‍പ്പെടെ രാത്രി ഉറക്കമിളച്ച് തിരച്ചിലിനിറങ്ങും. തെരച്ചില്‍ അവസാനിപ്പിച്ച് ഇവര്‍ മടങ്ങുന്ന നേരാത്താണ് പലരും മോഷ്ടക്കളുടെ സാന്നിധ്യം സംശയിച്ച് രംഗത്ത് വരുന്നത്. ആള്‍താമസമില്ലാതെ ഒഴിഞ്ഞ് കിടക്കുന്ന നിരവധി വീടുകള്‍ പ്രദേശത്തുണ്ട്. ഭരണാധികാരികളുടെ മികവിന്റെ ഫലമെന്നോണം തെരുവ് വിളക്കുകളും തെളിയാറില്ല. സിസിടിവി ക്യാമറകള്‍ പരിശോധിക്കുമ്പോള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പലരേയും കാണാറുണ്ടെങ്കിലും പൊലീസ് ഇതൊന്നും കാര്യമാക്കിയിട്ടില്ല. പകല്‍ അടഞ്ഞ് കിടക്കുന്ന ബില്‍ഡിങ്ങുകളില്‍ മോഷണ സംഘം പതിയിരിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ പ്രധആന സംശയം. ഇത് പൊലീസ് അന്വേഷിച്ചേ മതിയാവൂ, ഇവരുടെ ആശങ്ക അകറ്റാന്‍ അത് ഉപകരിക്കുമെന്നതില്‍ തര്‍ക്കമില്ല. മനയ്ക്കപ്പാടത്ത് സംഘം തമ്പടിച്ചിട്ടുണ്ടെന്ന അഭ്യൂഹങ്ങളും ശക്തം. സോഷ്യല്‍ മീഡിയവഴി കുറുവാക്കള്ളന്മാരെപ്പറ്റിയുള്ള വ്യാജവാര്‍ത്തകും കൂടി ആകുമ്പോള്‍ ഒരു നാടിന്റെ ഉറക്കം നഷ്ടമാകാന്‍ മറ്റെന്ത് വേണം…?

Hot Topics

Related Articles