ന്യൂഡല്‍ഹി: രാജ്യത്ത് ഭൂരിഭാഗം ജനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയിരുന്ന ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ ഐ സി) എന്ന പൊതു മേഖലാ സ്ഥാപനത്തിന്റെ സ്വകാര്യ വല്‍ക്കരണം ത്വരിതപ്പെടുത്തുമെന്നു കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം. 29 കോടി ആളുകള്‍ക്ക് കാര്യക്ഷമമായി സേവനവും 13 ലക്ഷത്തിലേറെ പേര്‍ക്ക് തൊഴിലും നല്‍കുന്ന ഈ സ്ഥാപനം അതിവേഗം സ്വകാര്യ മേഖലക്കു കൈമാറുമെന്നാണ് പുതിയ ബജറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. എല്‍ ഐ സി വില്‍പ്പനയിലൂടെ ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ടെലികോം മേഖലയെപ്പോലെ ഇന്‍ഷുറന്‍സ് മേഖലയെയും സ്വകാര്യ മൂലധനത്തിനു വിട്ട് നല്‍കുമ്പോള്‍ എല്‍ ഐ സിയുടെ ഭാവി എന്താകുമെന്ന ആശങ്ക ശക്തമാണ്. സാമ്പത്തിക ഉദാരവല്‍ക്കരണകാലത്തിനുശേഷം ഒട്ടേറെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ രംഗത്തുവന്നെങ്കിലും എല്‍ ഐ സിയുമായി മത്സരിക്കാന്‍ സാധിച്ചില്ല. ഇപ്പോഴും എല്‍ ഐ സിയുടെ വിപണി വിഹിതം 75 ശതമാനത്തിലേറെയാണ്.സ്വകാര്യ കമ്പനികളെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്നില്ല. എല്‍ ഐ സി തകര്‍ന്നാല്‍ മാത്രമേ സ്വകാര്യകമ്പനികള്‍ക്ക് തഴച്ചുവളരാനാകൂ, ടെലികോം മേഖലയിലെ ബിഎസ്എന്‍എല്ലിന്റെ തകര്‍ച്ച ഉദാഹരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിവര്‍ഷം 2500 കോടി രൂപ വാര്‍ഷിക ലാഭവിഹിതവും 10,000 കോടിയിലേറെ രൂപ നികുതിയും കേന്ദ്രസര്‍ക്കാരിന് നല്‍കുന്നുണ്ട് എല്‍ഐസി. കോവിഡ് പ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനാണ് എല്‍ ഐ സിയുടെ ഓഹരി വില്‍ക്കുന്നതെന്നാണു കേന്ദ്ര സര്‍ക്കാര്‍ വാദം.