മലയാറ്റൂര്‍ അവാര്‍ഡ് സജില്‍ ശ്രീധറിന്

തിരുവനന്തപുരം: മലയാറ്റൂര്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പതിനഞ്ചാമത് മലയാറ്റൂര്‍ അവാര്‍ഡ് നോവലിസ്റ്റും കഥാകൃത്തും മാധ്യമ പ്രവര്‍ത്തകനുമായ സജില്‍ ശ്രീധറിന്റെ ‘വാസവദത്ത’ എന്ന നോവലിനു ലഭിച്ചു.25000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. കെ.ജയകുമാര്‍ ഐ.എ.എസ് ചെയര്‍മാനും ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍,സതീഷ് ബാബു പയ്യന്നൂര്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാര്‍ഡ് കൃതി തെരഞ്ഞെടുത്തത്.

Advertisements

ശ്രദ്ധേയരായ യുവ എഴുത്തുകാര്‍ക്കുള്ള മലയാറ്റൂര്‍ പ്രൈസ് എന്‍.എസ്.സുമേഷ് കൃഷ്ണന്റെ ‘രുദ്രാക്ഷരം ‘ എന്ന കവിതാ സമാഹാരത്തിനാണ്. 5001 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് മലയാറ്റൂര്‍ പ്രൈസ് .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുമാരനാശാന്റെ കരുണയെ അവലംബമാക്കി രചിച്ച നോവലാണ് വാസവദത്ത.സാഹിത്യചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഖണ്ഡകാവ്യത്തിന് ആഖ്യായികാ രൂപം നല്‍കുന്നത്.
അതിലുപരി കുമാരനാശാന്റെ കരുണ പോലെ ഗിരിശൃംഗത്തോളം ഉയരത്തില്‍ നില്‍ക്കുന്ന മഹത്തായ ഒരു കൃതിയെ അതിന്റെ തനത് ഭംഗി നഷ്ടപ്പെടാതെയും അതേസമയം കരുണയില്‍ നിന്ന് തീര്‍ത്തും
വിഭിന്നമായ സ്വതന്ത്രസൃഷ്ടിയായി പരിവര്‍ത്തിപ്പിച്ചും വശ്യമായ ഒരു വായനാഭൂപടം വരച്ചിടാന്‍ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. ആത്മാവബോധം എന്ന മഹനീയമായ ആശയത്തെ ഇതിവൃത്തത്തിന്റെ കേന്ദ്രതലത്തില്‍
പ്രതിഷ്ഠിച്ചുകൊണ്ട് വാസവദത്തയുടെ ജീവിതം കഥാഗാത്രമായി സ്വീകരിച്ചുകൊണ്ട് ആഖ്യാനം നിര്‍വഹിച്ചിരിക്കുകയാണ് ഈ നോവലില്‍.കേവലം കഥാകഥനം എന്നതിനപ്പുറം ദാര്‍ശനികമായ ഉള്‍ക്കാഴ്ചകള്‍ പങ്കു വയ്ക്കാനും നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട്. ഇത്തരമൊരു പ്രമേയത്തിന് അനുയോജ്യമാം വിധം കാവ്യസുന്ദരമായ ഒരു ഭാഷയും ഇമേജറികളും സന്നിവേശിപ്പിച്ചുകൊണ്ട് അതീവപാരായണക്ഷമമായ ഒരു വായനാനുഭവമാക്കി വാസവദത്ത എന്ന നോവലിനെപരിവര്‍ത്തിപ്പിക്കുവാന്‍ സജില്‍ ശ്രീധറിനു കഴിഞ്ഞിട്ടുണ്ടെന്ന് ജൂറി വിലയിരുത്തി.

പാത്രസൃഷ്ടിയിലെന്ന പോലെ അന്തരീക്ഷസൃഷ്ടിയിലും മൗലികതയുള്ള വ്യത്യസ്തമായ ഈ നോവല്‍ വര്‍ത്തമാനകാല മലയാള സാഹിത്യത്തിന് ലഭിച്ച ഒരു അപൂര്‍വ സംഭാവനയാണെന്ന് പ്രൊഫ.എം.കെ സാനുമാഷും രേഖപ്പെടുത്തിയിട്ടുണ്ട്.ഒരു ചെറിയ കാലയളവിനുള്ളില്‍ പന്ത്രണ്ട് പതിപ്പുകള്‍ പിന്നിട്ട വാസവദത്ത ഇംഗ്ലീഷ്, അറബിക് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വാസവദത്തയുടെ ഇംഗ്ലീഷ് പതിപ്പ് വാഷിംഗ്ടണിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തു വച്ച് യുനിസെഫ് പബ്ലിക്ക് പോളിസി ഡയറക്ടര്‍ ഡേവിഡ് വിംഗാണ് പ്രകാശനം ചെയ്തത്.

സേതു , എം.മുകുന്ദന്‍, യു.എ.ഖാദര്‍,പി.മോഹനന്‍, പെരുമ്പടവംശ്രീധരന്‍,കെ.പി.രാമനുണ്ണി, എന്‍.പ്രഭാകരന്‍ , ഉണ്ണികൃഷ്ണന്‍തിരുവാഴിയോട്,പ്രഭാവര്‍മ്മ,വി.മധുസൂദനന്‍നായര്‍ ,ടി.ഡി.രാമകൃഷ്ണന്‍,സതീഷ്ബാബുപയ്യന്നൂര്‍,സക്കറിയ, ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍ എന്നിവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ മലയാറ്റൂര്‍ അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.

മനുഷ്യ ബന്ധങ്ങളുടേയും ആത്മസംഘര്‍ഷങ്ങളുടേയും ആര്‍ജവമുള്ള ആവിഷ്‌കാരമാണ് സുമേഷ് കൃഷ്ണന്റെ കവിതകള്‍. ചൊല്‍ വടിവുകളുടേയും ഛന്ദോബദ്ധതയുടേയും പ്രാസ തത്പരതയുടേയും സൗന്ദര്യാനുഭവങ്ങളെ വ്യത്യസ്ത ഭാവുകത്വമുള്ള പുതു കവിതകളാക്കി മാറ്റുന്ന രചനാവൈഭവം കണക്കിലെടുത്താണ് ‘രുദ്രാക്ഷരം ‘എന്ന കവിതാ സമാഹാരം മലയാറ്റൂര്‍ പ്രൈസിനു തെരഞ്ഞെടുത്തതെന്നു അവാര്‍ഡ് കമ്മിറ്റി അഭിപ്രായപ്പെട്ടു. അവാര്‍ഡുകള്‍ മലയാറ്റൂരിന്റെ ചരമദിനമായ ഡിസംബര്‍ 27 നു തിരുവനന്തപുരത്തു വച്ച് നല്‍കുമെന്നു സമിതി ചെയര്‍മാന്‍ ഡോ.വി.കെ.ജയകുമാര്‍, സെക്രട്ടറി അനീഷ് കെ.അയിലറ എന്നിവര്‍ അറിയിച്ചു.

Hot Topics

Related Articles