കോഴിക്കോട്: മത്സ്യബന്ധന ബോട്ടിന്റെ എന്‍ജിന്‍ നിലച്ചതിനെ തുടര്‍ന്ന് നടുക്കടലില്‍ കുടുങ്ങിയ 31 തൊഴിലാളികളെ രക്ഷപ്പെടുത്തി. ബേപ്പൂര്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇന്നലെ പുലര്‍ച്ചയോടെ ബേപ്പൂര്‍ തുറമുഖത്തുനിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട മാറാട് അബൂബക്കറകത്ത് എ. ഷമീറിന്റെ ഉടമസ്ഥതയിലുള്ള ‘നാഥന്‍’ എന്ന ബോട്ടാണ് പുറംകടലില്‍ എന്‍ജിന്‍ നിലച്ചതിനെ തുടര്‍ന്ന് കുടുങ്ങിപ്പോയത്.
ഇന്നു രാവിലെ പത്ത് മണിയോടെ പരപ്പനങ്ങാടിക്ക് പടിഞ്ഞാറ് പുറംകടലില്‍വച്ചായിരുന്നു സംഭവം. എഞ്ചിൻ പ്രവർത്തനരഹിതമായതോടെ മത്സ്യതൊഴിലാളികള്‍ ബേപ്പൂര്‍ ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയായിരുന്നു. അതിന് പിന്നാലെ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം മറൈന്‍ ആംബുലന്‍സിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 31 തൊഴിലാളികളെയും ബോട്ടും സുരക്ഷിതമായി ബേപ്പൂര്‍ തുറമുഖത്തെത്തിച്ചു. ഫിഷറീസ് ഗാര്‍ഡുമാരായ അരുണ്‍, ബിബിന്‍ റസ്‌ക്യൂ ഗാര്‍ഡ് അംഗങ്ങളായ രജേഷ്, ഷൈജു, ബിലാല്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ട് ദിവസം മുമ്പ് ആലപ്പുഴയിലും മറൈൻ എൻഫോഴ്സ്മെന്റ് മത്സ്യത്തൊഴിലാളികൾക്ക് രക്ഷകരായി എത്തിയിരുന്നു. ആലപ്പുഴയിൽ വെളളം കയറി മുങ്ങിക്കൊണ്ടിരുന്ന മത്സ്യബന്ധന ബോട്ടിൽ നിന്നും തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി. കൊല്ലം ശക്തികുളങ്ങര സ്വദേശി അർമാന്റെ ഉടമസ്ഥതയിലുളള സെന്റ് പീറ്റേഴ്സ് ബോട്ടിലെ 11 തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞദിവസം പുലർച്ചെ കായംകുളം പൊഴിക്ക് പടിഞ്ഞാറ് കടലിൽ മീൻപിടിക്കുന്നതിനിടെയാണ് വെള്ളം കയറി ബോട്ട് താഴ്ന്നത്.