ബെലഗാവി: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെയും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഗുണ്ടാ നേതാവ് കോടതി വളപ്പില്‍ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചു. സംഭവത്തെ തുടർന്ന് ഇയാളെ അഭിഭാഷകർ ഉള്‍പ്പെടെ മർദ്ദിച്ചു. ബുധനാഴ്ച കർണാടകയിലെ ബെലഗാവിയിലായിരുന്നു സംഭവം. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നാഗ്പൂരിലെ ഓഫീസില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നമായിരുന്നു അറസ്റ്റിലായ ഗുണ്ടാ നേതാവ് ജയേഷ് പൂജാരിയുടെ ആവശ്യം. ജില്ലാ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇയാള്‍ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചു. ഉടൻ തന്നെ കോടതിയില്‍ ഉണ്ടായിരുന്ന ആളുകളും അഭിഭാഷകരും മറ്റുള്ളവരും ഇയാളെ മർദ്ദിച്ചു.
പൊലീസ് സംഘം പണിപ്പെട്ടാണ് ഇയാളെ പുറത്തെത്തിച്ചത്. കർണാടക ഐപിഎസ് ഓഫീസ് അലോക് കുമാറിനെയും വധിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. കോടതിയില്‍ വാദം ഉന്നയിക്കാൻ അനുവദിക്കാത്തതിനെ തുടർന്നാണ് ജയേഷ് പൂജാരി പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ ഹിൻഡാല്‍ഗ സെൻട്രല്‍ ജയിലില്‍ കഴിയുന്ന ജയേഷ് പൂജാരി കർണാടകയിലെ ദക്ഷിണ കന്നഡ സ്വദേശിയാണ്. കോടതിയില്‍ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന് ഇയാള്‍ക്കെതിരെ പ്രത്യേക കേസെടുക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.