ലഖ്നൗ: യു.പി.യിൽ കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച ബി.ജെ.പി. മുൻ എം.എൽ.എ. ഉദയ്ഭൻ കർവാരിയയെ നാലുവർഷത്തിന് ശേഷം ജയിൽ മോചിതനാക്കാൻ നിർദേശം. ഉത്തർപ്രദേശ് സർക്കാരാണ് ഉത്തരവിറക്കിയത്. 1996-ൽ സമാജ്വാദി പാർട്ടി എം.എൽ.എ.യായിരുന്ന ജവഹർ യാദവിനെ കൊലപ്പെടുത്തിയ കേസിൽ 2019 മുതൽ ശിക്ഷയനുഭവിച്ചുവരികയായിരുന്നു .ഉദയ്ഭൻ കർവാരിയ. ജയിലിലെ നല്ല നടപ്പും മറ്റു കേസുകളില്ലാത്തതും പരിഗണിച്ചാണ് വിട്ടയക്കുന്നതെന്നാണ് വിശദീകരണം. സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കുമെന്ന് ജവഹർ യാദവിന്റെ ഭാര്യയും നാലുതവണ എം.എൽ.എ.യുമായ വിജയ്മ യാദവ് അറിയിച്ചു.
ഉദയ്ഭന്നിനെ വിട്ടയക്കണമെന്ന ദയാഹർജിക്ക് ഗവർണർ ആനന്ദിബെൻ പട്ടേൽ അംഗീകാരം നൽകിയതോടെ സംസ്ഥാന സർക്കാർ വെറുതേ വിടാൻ ഉത്തരവിറക്കുകയായിരുന്നു. 2023 ജൂലായ് 30 വരെയായി എട്ട് വർഷവും ഒൻപത് മാസവും 11 ദിവസവും ഉദയ്ഭൻ ജയിലിൽ കഴിഞ്ഞതായും സർക്കാരിന്റെ മോചന ഉത്തരവിൽ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2019 നവംബർ നാലിന് യു.പി.യിലെ പ്രയാഗ്രാജ് കോടതിയാണ് 55-കാരനായ ഉദയ്ഭാനുവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. സഹോദരന്മാരായ സുരാജ്ഭൻ, കപിൽ മുനി, അമ്മാവൻ റാം ചന്ദ്ര എന്നിവർക്കും ജീവപര്യന്തം തടവ് വിധിച്ചു. 1996-ൽ എസ്.പി. എം.എൽ.എ. ജവഹർ പണ്ഡിറ്റ് എന്നറിയപ്പെടുന്ന ജവഹർ യാദവിനെ കൊലപ്പെടുത്തിയ കേസിലായിരുന്നു ശിക്ഷാവിധി.
സഹോദരങ്ങൾക്കെതിരേയുള്ള കൊലപാതകക്കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് 2018-ൽ സംസ്ഥാന സർക്കാർ ഹർജി നൽകിയിരുന്നെങ്കിലും ഇതേ കോടതി തള്ളിയിരുന്നു. പിന്നാലെയായിരുന്നു ശിക്ഷാവധി. സുരാജ്ഭൻ ബഹുജൻ സമാജ്വാദി പാർട്ടിയുടെ മുൻ എം.എൽ.സി.യും കപിൽ മുനി പാർട്ടിയുടെ മുൻ എം.പി.യുമാണ്. 2019 മുതൽ പ്രയാഗ്രാജിലെ നൈനി സെൻട്രൽ ജയിലിൽ ഉദയ്ഭന്നിനോടൊപ്പം കഴിഞ്ഞുവരികയാണ്.
1996-ൽ പ്രയാഗ്രാജിലെ സിവിൽ ലൈൻസ് ഏരിയയിൽവെച്ചാണ് എസ്.പി. എം.എൽ.എ. കൊല്ലപ്പെടുന്നത്. ഒരു സംഘം ആളുകൾ എ.കെ. 47 ഉപയോഗിച്ച് അദ്ദേഹത്തിന്റെ വാഹനത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ജവഹർ യാദവും ഡ്രൈവർ ഗുലാബ് യാദവും കൊല്ലപ്പെട്ടു. രാഷ്ട്രീയവും ബിസിനസ് സംബന്ധിയുമായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് തുടർന്നുള്ള അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. എങ്കിലും ഉദയ്ഭൻ 2002, 2007 നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രയാഗ്രാജിലെ ബാര സീറ്റിൽനിന്ന് ബി.ജെ.പി. ടിക്കറ്റിൽ വിജയിച്ചു. 2017-ൽ ഉദയിന്റെ ഭാര്യ നീലം കർവാരിയ മേജ സീറ്റിൽനിന്നും സഭയിലെത്തി. പക്ഷേ, 2022-ൽ എസ്.പി.യുടെ സന്ദീപ് സിങ്ങിനോട് കേവല വോട്ടുകൾക്ക് പരാജയപ്പെട്ടു.