കാല്‍പ്പന്തിന് കണ്ണീരോടെ വിട; ബാഴ്സലോണയുടെ അര്‍ജന്റീനിയന്‍ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ വിരമിച്ചു; വിരമിക്കല്‍ പ്രഖ്യാപിച്ചത് ഹൃദ്രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ

ബാഴ്സലോണ: സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ അര്‍ജന്റീനിയന്‍ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ വിരമിച്ചു. കഴിഞ്ഞ മാസം ലാ ലിഗയില്‍ അലാവസുമായ മത്സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് ഹൃദ്രോഗം സ്ഥിരീകരിച്ചത്. ഡോക്ടര്‍മാരുടെ ഉപദേശത്തെ തുടര്‍ന്നാണ് തീരുമാനം. 33ാം വയസ്സിലാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

Advertisements

അലാവസുമായ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ട അഗ്യൂറോ തന്നെ പിന്‍വലിക്കണമെന്ന് ബാഴ്‌സ ബെഞ്ചിനെ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ താരം നെഞ്ചില്‍ കൈവെച്ച് മൈതാനത്ത് കിടന്നു. ഉടന്‍ തന്നെ ബാര്‍സയുടെ മെഡിക്കല്‍ ടീം ഗ്രൗണ്ടിലിറങ്ങി അര്‍ജന്റീന താരത്തെ പരിശോധിച്ചു. സ്ട്രെച്ചര്‍ കൊണ്ടുവന്നെങ്കിലും അതില്‍ കിടന്ന് മൈതാനത്തിനു പുറത്തുപോകാന്‍ വിസമ്മതിച്ച താരം മെഡിക്കല്‍ സംഘത്തിനൊപ്പം പതിയെ നടന്ന് പുറത്തേക്ക് പോകുകയായിരുന്നു.ഇതിനു പിന്നാലെ താരത്തിന് മൂന്നുമാസം കളത്തിലിറങ്ങാന്‍ സാധിക്കില്ലെന്ന് ബാഴ്സലോണ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ താരത്തിന്റെ ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഗുരുതരമാണെന്ന് കണ്ടെത്തുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അര്‍ജന്റീനയിലെ ക്ലബ്ബായ ഇന്‍ഡിപെന്‍ഡിയന്റെ വഴിയാണ് അഗ്വേറോ തന്റെ കരിയര്‍ ആരംഭിച്ചത്. 2003 ജൂലൈ 5 ന്, അര്‍ജന്റീനയിലെ ഒന്നാം ഡിവിഷന്‍ ലീഗില്‍ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. 1976 ല്‍ ഡീഗോ മറഡോണ സ്ഥാപിച്ച റെക്കോര്‍ഡ് ആണ് അഗ്വേറോ മറികടന്നത്. 2006 ല്‍ 23 ദശലക്ഷം യൂറോ പ്രതിഫലം നേടി ലാ ലിഗാ ക്ലബ്ബ് അത്ലറ്റികോ മാഡ്രിഡില്‍ എത്തി. 234 മത്സരങ്ങളില്‍ നിന്നായി 101 ഗോളടിച്ച് യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകളുടെ ഇടയില്‍ ശ്രദ്ധ നേടി.2010 ല്‍ യുവേഫ യൂറോപ്പ ലീഗ്, യുവേഫ സൂപ്പര്‍ കപ്പ് എന്നിവ നേടി.

2011 ജൂലൈയില്‍ അദ്ദേഹം പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ചേര്‍ന്നു. സിറ്റിയിലെ ആദ്യ സീസണിന്റെ അവസാന മത്സരത്തില്‍, ക്യൂന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സിനെതിരെ 94 ആം മിനിറ്റില്‍ ഗോള്‍ നേടി, 44 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്ലബ്ബിന് ലീഗ് കിരീടം നേടിക്കൊടുത്തു. പ്രീമിയര്‍ ലീഗില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരന്‍ എന്ന റെക്കോര്‍ഡ് അദ്ദേഹം പങ്കെടുന്നു. പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ യൂറോപ്പുകാരനല്ലാത്ത കളിക്കാരനാണ് അഗ്വേറോ.

2017 നവംബര്‍ ഒന്നിന്, നാപ്പോളിക്കെതിരെ നടന്ന മത്സരത്തില്‍ ഗോള്‍ നേടി, അഗ്യൂറോ മാഞ്ചസ്റ്റര്‍ സിറ്റിക്കു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരനായി.അന്താരാഷ്ട്ര തലത്തില്‍, അഗ്യൂറോ 2005 ലും 2007 ലും ഫിഫ അണ്ടര്‍ -20 ലോക കപ്പില്‍ അര്‍ജന്റീന ടീമിനെ പ്രതിനിധീകരിച്ചു. ഇരു അവസരങ്ങളിലും അര്‍ജന്റീന കിരീടം നേടി. 2008 ലെ ബീജിംഗ് ഒളിംപിക്‌സില്‍ അഗ്വേറോ ബ്രസീലിനെതിരെ നടന്ന സെമിഫൈനലില്‍ രണ്ടു ഗോളുകള്‍ നേടി. തുടര്‍ന്ന് അര്‍ജന്റീന ഫുട്ബോളില്‍ ഇനത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടി. 2010 ഫിഫ ലോകകപ്പ്, 2011 കോപ്പ അമേരിക്ക, 2014 ഫിഫ ലോകകപ്പ്, 2015 കോപ്പ അമേരിക്ക, കോപ്പ അമേരിക്ക സെന്റിനേറിയൊ തുടങ്ങിയ ചാമ്പ്യന്‍ഷിപ്പുകളില്‍ അഗ്വേറോ അര്‍ജന്റീന ടീമിനെ പ്രതിനിധീകരിച്ചു.

Hot Topics

Related Articles