ആലപ്പുഴ : കെ. മുരളീധരന് ശക്തമായ രീതിയില്‍ മറുപടി നല്‍കണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍, കുറച്ച്‌നാള്‍ കഴിഞ്ഞാല്‍ അദ്ദേഹത്തെ മുരളീജി എന്ന് വിളിക്കേണ്ടി വന്നാലോ എന്നുകരുതിയാണ് അങ്ങനെ മറുപടി നല്‍കാത്തതെന്നും ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ.പത്മജാ വേണുഗോപാല്‍ ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർഥിയായ ശോഭാ സുരേന്ദ്രൻ.
ഇന്ന് ബിജെപിയെ സംബന്ധിച്ച് കൂടുതല്‍ രാശിയുള്ള ദിവസമാണ്. കാരണം ഡല്‍ഹിയില്‍ ഒരു ചർച്ച നടക്കാൻ പോകുകയാണ്. ഇത് പെട്ടെന്ന് സംഭവിച്ചതല്ല. ഒരു സഹോദരികൂടി ഞങ്ങളുടെ പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നുവെന്ന ശുഭവാർത്ത കേട്ടാണ് താൻ ആലപ്പുഴയിലെത്തയിട്ടുള്ളതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിജെപിയിലേക്ക് കെ.മുരളീധരൻകൂടി കടന്നുവരാൻ സാധിക്കുന്ന രീതിയിലുള്ള സാഹചര്യമാണ് ഇന്ത്യൻ ജനാധിപത്യത്തില്‍ നിലനില്‍ക്കുന്നതെന്നും ശോഭ പറഞ്ഞു.
‘മുരളീധരന്റെ അച്ഛൻ ജീവിച്ചിരിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ താത്പര്യമില്ലാതെ മറ്റൊരു പാർട്ടി രൂപീകരിച്ച മുരളീധരൻ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി പറഞ്ഞത്, എനിക്ക് എന്റെ അച്ഛനാണെന്ന് പറയാൻ പോലും ലജ്ജ തോന്നുന്നുവെന്നാണ്. ജീവിച്ചിരിക്കുന്ന കാലത്ത് അച്ഛന്റെ പേര് മുരളീധരൻ വിലകുറച്ച് കാണിച്ച ഏറെ സംഭവങ്ങളുണ്ടായിട്ടുണ്ട്’, ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ആലപ്പുഴയില്‍ പ്രചാരണത്തിനെത്താൻ വൈകിയത് വിശ്വാസപ്രകാരമുള്ള നല്ല സമയം നോക്കിയതുകൊണ്ടാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ബിജെപിയില്‍ ചേരാനിരിക്കുന്ന പത്മജ വേണുഗോപാലിനെ സഹോദരൻ കൂടിയായ കെ.മുരളീധരൻ രൂക്ഷമായി വിമർശിച്ചിരുന്നു.