ഏറ്റുമാനൂർ: വീടുടമയും കുടുംബാംഗങ്ങളും വീടു പൂട്ടി വിനോദ യാത്ര പോയ സമയത്ത് ഏറ്റുമാനൂരിലെ വീട്ടിൽ വൻ മോഷണം. ഒരു ലക്ഷം രൂപ വില വരുന്ന ഡയമണ്ട് ആഭരണങ്ങളാണ് വീ്ടിനുള്ളിൽ നിന്നും മോഷണം പോയത്. റിട്ട.കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന ഏറ്റുമാനൂർ തവളക്കുഴി വൈശാലിയിൽ കെ.ജി രാജന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ വിനോദ യാത്ര പോയ തക്കത്തിന് വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് മോഷണം നടത്തുകയായിരുന്നു.
കഴിഞ്ഞ പത്തിനാണ് വീട്ടുടമയായ രാജനും ഭാര്യയും വിനോദ സഞ്ചാരത്തിനായി പോയത്. ഇവിടെ രണ്ടു പേയിംങ് ഗസ്റ്റുമാരും താമസിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ വ്യാഴാഴ്ച ഇവർ നാട്ടിലേയ്ക്കു മടങ്ങിയിരുന്നു. ഞായറാഴ്ച രാവിലെ പത്തു മണിയോടെ വീട് നോക്കുന്നതിനായി എത്തിയ ജോലിക്കാരി പേരൂർ സ്വദേശി ശാന്തമ്മയാണ് മുൻവാതിൽ കുത്തിത്തുറന്നതായി കണ്ടത്. തുടർന്ന് , ഇവർ ഏറ്റുമാനൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് ഡോഗ് സ്ക്വാഡും, വിരലടയാള വിഗദ്ധരും സ്ഥലത്ത് എത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് എറ്റുമാനൂർ എസ്ഐ പ്രശോഭിന്റെ നേതൃത്വത്തിൽ വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിഞ്ഞത്. വീടിനുള്ളിലെ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന ഡയമണ്ട് റിംങ് മോഷണം പോയിട്ടുണ്ട്. ഇവിടെ നിന്നും പണവും നഷ്ടമായതായാണ് സൂചന. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. ഇത് കൂടാതെ വീടിനുള്ളിൽ പൂർണമായും വലിച്ചു വാരി ഇടുകയും അരിച്ചു പെറുക്കുകയും ചെയ്തിട്ടുണ്ട്. മുൻ ഗേറ്റ് തുറക്കാതെ വീടിനുള്ളിൽ ചാടിക്കടന്നതായാണ് സംശയിക്കുന്നത്.
ശനിയാഴ്ച രാത്രിയോടെയാണ് മോഷണം നടന്നതെന്നു സംശയിക്കുന്നുണ്ട്. സംഭവ സ്ഥലത്തു നിന്നും മണം പിടിച്ച പൊലീസ് ട്രാക്കർ ഡോഗ് ലാബ്രഡോർ ഇനത്തിൽപ്പെട്ട ജിൽ ബൈപ്പാസ് റോഡിലേയ്ക്ക് ഓടി. അരകിലോമീറ്ററോളം ദൂരം നായ പരിശോധന നടത്തി. ഹാൻഡ്ലർമാരായ എ.എസ്.ഐ അനിൽകുമാറും, സിവിൽ പൊലീസ് ഓഫിസർമാരായ ജി.വിഷ്ണുവും ചേർന്നാണ് നായയുമായി എത്തിയത്. സംഭവത്തിൽ കേസെടുത്ത് ഏറ്റുമാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.