ഇന്ത്യയിലെ ഏറ്റവും മികച്ച പൊതുമേഖലാ ചിട്ടി കമ്പനി കെഎസ്എഫ്ഇ: മന്ത്രി അഡ്വ. കെ.എന്‍. ബാലഗോപാല്‍

ഇന്ത്യയില്‍ ഏറ്റവും നന്നായി നടക്കുന്ന മികച്ച പൊതുമേഖലാ ചിട്ടി കമ്പനിയാണ് കെഎസ്എഫ്ഇയെന്ന് ധന വകുപ്പ് മന്ത്രി അഡ്വ. കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. കുറ്റൂര്‍ കെഎസ്എഫ്ഇ ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ മേഖലയില്‍ ചിട്ടി കമ്പനി നടത്താന്‍ കഴിയുമോയെന്ന് 50 വര്‍ഷം മുന്‍പ് നമ്മുടെ പൂര്‍വികര്‍ ആലോചിച്ചു എന്നത് ചെറിയ കാര്യമല്ല. ഇന്ന് 55000ല്‍ അധികം കോടി രൂപയുടെ നിക്ഷേപം അല്ലെങ്കില്‍ ബിസിനസ് കെഎസ്എഫ്ഇയ്ക്കുണ്ട്. ഒരുലക്ഷത്തിലേക്ക് എത്തിക്കുകയെന്നതാണ് ലക്ഷ്യം. സാമ്പത്തിക രംഗത്തെ തളര്‍ച്ചയും കോവിഡും പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ഇതില്‍ നിന്നു കരകയറാന്‍ കഴിയുന്നതും, ഏറ്റവും വിശ്വസനീയമായ സ്ഥാപനവുമായി  കെഎസ്എഫ്ഇ മാറി. സംസ്ഥാന സര്‍ക്കാരിന്റെ സമീപനം കെഎസ്എഫ്ഇയെ ശക്തിപ്പെടുത്തുന്നതിന് സഹായിച്ചിട്ടുണ്ട്. കെഎസ്എഫ്ഇയ്ക്ക് തിരുവല്ലയില്‍ രണ്ടു ബ്രാഞ്ചുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബിസിനസ് ഉള്ളതാണ് തിരുവല്ലയിലെ മെയിന്‍ ബ്രാഞ്ച്.
സാമ്പത്തികകാര്യങ്ങളില്‍ തിരുവല്ലയും കോഴഞ്ചേരിയുമൊക്കെ പ്രധാന മേഖലയാണ്. ഈ മേഖലയും സാധ്യതയും ഉപയോഗപ്പെടുത്താന്‍ കെഎസ്എഫ്ഇയ്ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.  
    കെഎസ്എഫ്ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ് അധ്യക്ഷത വഹിച്ചു. ചിട്ടിയുടെ ആദ്യ തവണ കനിവ് പാലിയേറ്റീവ് സൊസൈറ്റി പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് വി. ആന്റണി സ്വീകരിച്ചു. തിരുവല്ല ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. സുധീഷ് വെണ്‍പാല ആദ്യ നിക്ഷേപം സ്വീകരിച്ചു.  കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സഞ്ചു, തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ആര്‍. സനല്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിശാഖ് വെണ്‍പാല, കുറ്റൂര്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.ജയകൃഷ്ണന്‍, കെഎസ്എഫ്ഇ  മാനേജിംഗ് ഡയറക്ടര്‍ വി.പി. സുബ്രഹ്മണ്യന്‍, കെഎസ്എഫ്ഇ എജിഎം വി. സാംബുജി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles