കല്‍പ്പറ്റ: മുട്ടില്‍ മരംമുറി കേസില്‍ മുറിച്ചു കടത്തിയ മരങ്ങളില്‍ പകുതിക്കും പിഴ നിശ്ചയിക്കാതെ റവന്യൂ വകുപ്പ്. മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യൂ പട്ടയ ഭൂമികളില്‍ നിന്ന് അനധികൃതമായി ഈട്ടി മരങ്ങള്‍ മുറിച്ചു കടത്തിയെന്ന കേസിലാണ് ഈ അലംഭാവം. 2020 ഒക്ടോബര്‍ 24 ന് അന്നത്തെ റവന്യൂ സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ മറവിലായിരുന്നു മുട്ടില്‍ സൗത്ത് വില്ലേജില്‍ ഈട്ടിമുറി നടന്നത്. അനധികൃത മരംമുറിയില്‍ സര്‍ക്കാരിന് പതിനഞ്ച് കോടി രൂപയുടെ നഷ്ടമുണ്ടായതായി കണ്ടെത്തിയിരുന്നു.
മരംമുറി വിവാദമായതിന് പിന്നാലെ റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് 2021 ഫെബ്രുവരി പത്തിന് കെഎല്‍സി (കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി) പ്രകാരമുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും മരങ്ങള്‍ മുറിച്ചവരില്‍ നിന്ന് ചെറിയ തുക പോലും ഇതുവരെ റവന്യൂ വകുപ്പ് പിഴയായി ഈടാക്കിയിട്ടില്ല. 68 കെഎല്‍സി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ പല കേസുകളിലും നടപടികള്‍ പൂര്‍ത്തിയാക്കി എട്ടുകോടിയോളം രൂപ പിഴ നിശ്ചയിച്ചിരുന്നു. എന്നാല്‍ ബാക്കിയുള്ള കേസുകളില്‍ പിഴ നിര്‍ണയം അനിശ്ചിതമായി നീളുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റവന്യൂ പട്ടയഭൂമികളിലെ അനധികൃത മരംമുറിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന 14625/2021 നമ്ബര്‍ റിട്ട് ഹര്‍ജി ഹൈക്കോടതി പരിഗണിക്കവെ അഡ്വക്കറ്റ് ജനറല്‍ നല്കിയ ഉറപ്പുകള്‍ പിഴ ചുമത്തല്‍ വൈകിയതോടെ വെറുതെയായെന്ന് പൊതുപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ ഉള്‍പ്പെട്ടവര്‍ എത്ര ഉന്നതരായാലും അവര്‍ക്കെതിരെ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നാണ് അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നത്. എന്നാല്‍ മരംമുറിയുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം ഉന്നതരിലേക്ക് നീങ്ങിയത് പോലുമില്ല. അനധികൃത മരംമുറിക്ക് സാഹചര്യം ഒരുക്കി നല്‍കിയവരെ പ്രതികളാക്കണമെന്ന് നിയമവിധഗ്ദര്‍ അഭിപ്രായപ്പെടുന്നു.