ചുവന്ന പന്തിന്റെ കളികൾ കഴിഞ്ഞു ; ഇനി വെസ്റ്റ് ഇൻഡീസിൽ വൈറ്റ് ബോൾ ക്രിക്കറ്റ് കാലം ; ഇന്ത്യ വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ ആദ്യം മത്സരം ഇന്ന്

സ്പോർട്സ് ഡെസ്ക്ക് : ബ്രിഡ്ജ്ടൗണ്‍ മഴയില്‍ കുതിര്‍ന്ന് ടെസ്റ്റ് പരമ്പര അവസാനിച്ചു. ഇന്ത്യക്ക് ഇനി വെസ്റ്റിൻഡീസില്‍ വൈറ്റ് ബോൾ ക്രിക്കറ്റാണ്. മൂന്നു മത്സരങ്ങളുള്ള പരമ്പരയ്ക്ക് നാളെ ബ്രിഡ്ജ്ടൗണില്‍ തുടക്കമാകും. രണ്ടാം ടെസ്റ്റ് മഴ കാരണം സമനിലയില്‍ പിരിഞ്ഞതോടെ പരമ്പര ഇന്ത്യ 1–-0ന് സ്വന്തമാക്കിയിരുന്നു. ഏകദിനത്തിന് ഇറങ്ങുമ്പോള്‍ രണ്ടുമാസം കഴിഞ്ഞ് നടക്കുന്ന ലോകകപ്പാണ് ഇന്ത്യയുടെ പ്രധാന ലക്ഷ്യം.

Advertisements

യോഗ്യതാ റൗണ്ടില്‍ പുറത്തായതിനാല്‍ വിൻഡീസിന് ഈ പരമ്പരയില്‍ വലിയ ആവേശമില്ല. എങ്കിലും അവര്‍ പുതിയ തുടക്കത്തിന് ആഗ്രഹിക്കുന്നുണ്ട്. ഏകദിന പരമ്പര പല കളിക്കാര്‍ക്കും ലോകകപ്പ് വേദിയിലേക്കുള്ള പരീക്ഷണശാലയാണ്. മലയാളിതാരം സഞ്ജു സാംസണ്‍, മറ്റൊരു വിക്കറ്റ് കീപ്പര്‍ ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്ക്വാദ്, സൂര്യകുമാര്‍ യാദവ്, മുകേഷ് കുമാര്‍, ഉമ്രാൻ മാലിക് എന്നിവര്‍ക്കൊക്കെ നിര്‍ണായകമാണ് ഈ പരമ്പര.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ പരിക്കുമാറി തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. കാറപകടത്തില്‍ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും ലോകകപ്പ് ലക്ഷ്യംവച്ചാണ് പരിശീലനം തുടങ്ങിയിട്ടുള്ളത്. പന്തിന്റെ കാര്യത്തില്‍ ഉറപ്പില്ലെങ്കിലും മറ്റു താരങ്ങള്‍ ലോകകപ്പാണ് ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിലാണ് സഞ്ജുവിനും ഇഷാൻ കിഷനുമെല്ലാം വിൻഡീസുമായുള്ള പരമ്പര പ്രധാനമാകുന്നത്. പന്തിനുപുറമെ രാഹുലും ടീമിലില്ലാത്ത സാഹചര്യത്തില്‍ കിഷനോ സഞ്ജുവോ ആയിരിക്കും വിക്കറ്റ് കീപ്പര്‍. ടെസ്റ്റില്‍ വിക്കറ്റിനുപിന്നിലുണ്ടായിരുന്ന കിഷനാണ് സാധ്യത കൂടുതല്‍.

രണ്ടാംടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ വേഗത്തില്‍ അരസെഞ്ചുറിയും നേടിയിരുന്നു. ഇടംകൈയനെന്ന ആനുകൂല്യവുമുണ്ട്.
ഏകദിനത്തില്‍ സഞ്ജുവിന് മികച്ച റെക്കോഡുണ്ട്. 11 കളിയില്‍ 330 റണ്ണാണുള്ളത്. രണ്ട് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടും. ബാറ്റിങ് ശരാശരി 66. കഴിഞ്ഞവര്‍ഷം വെസ്റ്റിൻഡീസില്‍ കളിച്ചപ്പോള്‍ മികച്ച പ്രകടനമായിരുന്നു. സ്ഥിരത കാട്ടിയിട്ടും കഴിഞ്ഞവര്‍ഷം നവംബറിനുശേഷം ഇരുപത്തെട്ടുകാരന് അവസരം കിട്ടിയിട്ടില്ല. ഇരുപത്തിനാലുകാരനായ കിഷൻ 14 കളിയില്‍ 510 റണ്ണടിച്ചു. ഒരു ഇരട്ടസെഞ്ചുറിയും സ്വന്തം പേരിലുണ്ട്.

ഈ വര്‍ഷം മാര്‍ച്ചില്‍ ഓസ്ട്രേലിയക്കെതിരെയാണ് അവസാനമായി കളിച്ചത്. ഇരുവരെയും ഒരേസമയം കളിപ്പിച്ചാല്‍ കിഷന് വിക്കറ്റ് കീപ്പിങ് ചുമതല കിട്ടും. സൂര്യകുമാറിന് ഏകദിനത്തിലെ അവസാന അവസരമായിരിക്കും. ഓസീസുമായുള്ള പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നു കളിയില്‍ ആദ്യപന്തില്‍ പുറത്തായതിന്റെ അപമാനകരമായ റെക്കോഡാണ് സൂര്യകുമാറിനുള്ളത്. ട്വന്റി 20യിലെ മികവ് ഏകദിനത്തില്‍ കാട്ടാനാകുന്നില്ല. ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയാല്‍ മുപ്പത്തിരണ്ടുകാരന്റെ സ്ഥാനം തെറിക്കും.

ക്യാപ്റ്റൻ രോഹിത് ശര്‍മ, വിരാട് കോഹ്ലി, യുവതാരം ശുഭ്മാൻ ഗില്‍ എന്നിവര്‍ സ്ഥാനം ഉറപ്പിച്ചു. ടീമിലെ മറ്റൊരു ഓപ്പണര്‍ ഋതുരാജ് ഗെയ്ക്ക്വാദ് തെളിയേണ്ടതുണ്ട്.
ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും പരമ്പര പരീക്ഷണമാണ്. ടീമിന്റെ വൈസ് ക്യാപ്റ്റനാണ് ഹാര്‍ദിക്. പേസര്‍മാരില്‍ ഉമ്രാനും മുകേഷും സ്പിന്നര്‍മാരില്‍ യുശ്വേന്ദ്ര ചഹാലും കുല്‍ദീപ് യാദവും ലോകകപ്പ് സ്ഥാനത്തിനായുള്ള പോരാട്ടത്തിലാണ്. ഇരുപത്തൊമ്പതിനാണ് രണ്ടാം ഏകദിനം. ആഗസ്ത് ഒന്നിന് മൂന്നാം മത്സരവും. പിന്നാലെ അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയുമുണ്ട്.

Hot Topics

Related Articles