കോട്ടയം കെ.എസ്.ആർ.ടി.സിയിലെ ഓട്ടോ സ്റ്റാൻഡിൽ വീണ്ടും ഗുണ്ടാ ഓട്ടോ ഡ്രൈവർമാരുടെ അഴിഞ്ഞാട്ടം; ഓട്ടോ ഡ്രൈവർമാരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് ഓട്ടോ ഡ്രൈവർ ഇരുട്ട് രതീഷ്

കോട്ടയം: നഗരമധ്യത്തിൽ വീണ്ടും ഗുണ്ടാ സംഘത്തിന്റെ അഴിഞ്ഞാട്ടം. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഗുണ്ട ഇരുട്ട് രതീഷാണ് ഓട്ടോറിക്ഷയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം എത്തി ഓട്ടോഡ്രൈവർമാരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തത്. കഴിഞ്ഞ ദിവസം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഷംനാസിന്റെ നേതൃത്വത്തിൽ നടത്തിയ അക്രമ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഇപ്പോൾ വീണ്ടും ആക്രമണം ഉണ്ടായതെന്നാണ് ലഭിക്കുന്ന സൂചന. രതീഷും സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാരും പരസ്പരം പരാതി നൽകിയെങ്കിലും പൊലീസ് വിളിച്ചു വരുത്തിയപ്പോൾ രതീഷ് സ്‌റ്റേഷനിൽ എത്താൻ തയ്യാറായില്ല.

Advertisements

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ രാജുവിനെ, ഷംനാസിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം ആക്രമിച്ചിരുന്നു. ഇതേ തുടർന്നു ഓട്ടോ ഡ്രൈവർമാർ പരാതിയും നൽകിയിരുന്നു. ആറു മാസം മുൻപ് മറ്റൊരു കേസിൽ ഉൾപ്പെട്ടിരുന്നതിനാൽ ഷംനാസും, രതീഷും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഇപ്പോൾ ഓടാൻ എത്തിയിരുന്നില്ല. എന്നാൽ, ഞായറാഴ്ച വൈകിട്ട് സ്റ്റാൻഡിനു സമീപത്ത് എത്തിയ രതീഷ് പ്രകോപനം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്ന് ഓട്ടോഡ്രൈവർമാർ ആരോപിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്നു ഓട്ടോ ഡ്രൈവർമാരെ ആക്രമിക്കുകയായിരുന്നു. ഇവർ ചെറുത്തു നിന്നതോടെ രതീഷിനും മർദനമേറ്റു. ഇതേ തുടർന്ന് സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ട രതീഷ് പിന്നീട് കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകി. രതീഷിനെതിരെ ഓട്ടോ ഡ്രൈവർമാരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തിങ്കളാഴ്ച രണ്ടു കൂട്ടരെയും വെസ്റ്റ് പൊലീസ് സ്റ്റേഷനിലേയ്ക്കു വിളിപ്പിച്ചെങ്കിലും രതീഷ് സ്റ്റേഷനിൽ ഹാജരാകാൻ തയ്യാറായില്ല.

ഒരിടവേളയ്ക്കു ശേഷം കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാൻഡിൽ വീണ്ടും ഗുണ്ടാ ബന്ധമുള്ള ഓട്ടോ ഡ്രൈവർമാർ തമ്പടിക്കുന്നതിന്റെ സൂചനകളാണ് ഇപ്പോൾ കാണുന്നത്. പല ദിവസങ്ങളിലും ഗുണ്ടാ ബന്ധമുള്ള ഓട്ടോ ഡ്രൈവർമാർ സ്റ്റാൻഡിൽ എത്തുന്നത് യാത്രക്കാരും, സാധാരണക്കാരായ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർക്കും ഒരു പോലെ ഭീഷണിയാണ്. ഈ സാഹചര്യത്തിൽ ഇവർക്ക് സംരക്ഷണം ഉറപ്പാക്കാൻ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Hot Topics

Related Articles