അനീഷ്യയുടെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍, തെളിവുണ്ടായിട്ടും ഉദ്യോഗസ്ഥരെ തൊടാതെ പൊലീസ്

കൊല്ലം: കൊല്ലം പരവൂരിലെ അസിസ്‌റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത് മൂന്നു ദിവസമായിട്ടും ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരെ തൊടാതെ പൊലീസ്. ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാതെ പൊലീസ് ഒളിച്ചുകളി തുടരുകയാണ്. ഇതിനിടെ, അന്വേഷണത്തില്‍ അതൃപ്തിയുണ്ടെന്ന് അനീഷ്യയുടെ ബന്ധുക്കളും പറഞ്ഞു. മേലുദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അനീഷ്യയുടെ അമ്മയും സഹോദരനും ഉന്നയിച്ചത്. മേലുദ്യോഗസ്ഥനായ ഡെപ്യൂട്ടി ഡയറക്ടർ, സഹപ്രവർത്തകനായ എപിപി എന്നിവരുടെ പേരുള്‍പ്പെടെ ഡയറിയില്‍ എഴുതിയ 19 പേജുള്ള ആത്മഹത്യാക്കുറിപ്പ് ആണ് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തത്.

Advertisements

ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കി അനീഷ്യ സുഹൃത്തുക്കള്‍ക്ക് അയച്ച വാട്സ് ആപ്പ് സന്ദേശവും പുറത്തുവന്നിരുന്നു. ഇതൊക്കെ കിട്ടിയിട്ടും ആരോപണ വിധേയരുടെ മൊഴി പോലും എടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. മതിയായ തെളിവുകള്‍ ശേഖരിച്ച ശേഷമേ കേസെടുക്കാനാകൂ എന്നാണ് പൊലീസ് നിലപാട്. അനീഷ്യ ഒരു മാസമായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് അമ്മ പ്രസന്ന പറഞ്ഞു. വെള്ളിയാഴ്ച സഹപ്രവർത്തകരുടെ മുന്നില്‍ വച്ച്‌ ജോലിയിലെ പ്രകടന മികവ് അളക്കുന്ന കോണ്‍ഫിഡൻഷ്യല്‍ റിപ്പോർട്ട് ഡിഡിപി പരസ്യപ്പെടുത്തിയത് അനീസ്യയെ മാനസികമായി തളർത്തിയെന്നും അമ്മ പ്രസന്ന പറഞ്ഞു. മേലുദ്യോഗസ്ഥനും സഹപ്രവർത്തകരും കൂട്ടമായി അനീഷയെ ആക്രമിച്ചു. ഒരു മാസമായി മാനസിക പീഡനം തുടരുന്നുവെന്നും ഇത് മകളെ മാനസികമായി തളർത്തിയെന്നും ഉത്തരവാദികളെ മുഴുവൻ പിടികൂടണമെന്നും പ്രസന്ന പറഞ്ഞു. അന്വേഷണം വേഗത്തില്‍ പൂർത്തിയാക്കണമെന്നാണ് സഹോദരൻ അനൂപിന്റെ ആവശ്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡിഡിപി വിളിച്ചു വരുത്തിയാണ് അനീഷ്യയെ അധിക്ഷേപിച്ചത്. അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതില്‍ അതൃപ്തിയുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും ഇല്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അനൂപ് പറഞ്ഞു. ഒരു ദിവസം കൂടി കാത്ത ശേഷം കേസെടുത്തില്ലെങ്കില്‍ നിയമ നടപടിയെടുക്കാനാണ് അനീഷ്യയുടെ കുടുംബത്തിന്‍റെ തീരുമാനം. ഇതിനിടെ, കേസ് അട്ടിമറിക്കാൻ ശ്രമമുണ്ടെന്നും പ്രത്യേക സംഘം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കുറ്റക്കാരെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊല്ലം ജില്ലയില്‍ അഭിഭാഷകർ കോടതി നടപടികള്‍ ബഹിഷ്കരിച്ചു.

Hot Topics

Related Articles