കൊച്ചി: കളമശ്ശേരിയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം ഒന്നര വർഷമായി ഒളിവില്‍ കഴിഞ്ഞയാളെ കേരള പൊലീസ് പിടികൂടി. കളമശ്ശേരി പൊലീസ് അസമില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. അപ്പർ അസം ദിമാജി ജില്ലയില്‍ കാലിഹമാരി ഗ്രാമത്തില്‍ പുസാൻഡോ എന്ന് വിളിക്കുന്ന മഹേശ്വൻ സൈക്കിയയെയാണ് കളമശ്ശേരി പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്. 2022 ല്‍ കളമശ്ശേരി ചേനക്കാല റോഡില്‍ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന പ്രതി, സമീപത്തു താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു. പ്രതി താമസിച്ചിരുന്ന വാടക വീട്ടില്‍ വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിച്ച ശേഷം ഇയാള്‍ അസമിലേക്ക് കടന്നു.
അരുണാചല്‍ പ്രദേശിനോട് ചേർന്നുള്ള ഉള്‍ഗ്രാമത്തില്‍ ഉള്‍ഫ ബോഡോ തീവ്രവാദി ഗ്രൂപ്പുമായി ബന്ധമുള്ള ഒരു ബന്ധുവിന്‍റെ വീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്നു പ്രതി. ലോക്കല്‍ പൊലീസ് പോലും കടന്നുചെല്ലാൻ മടിക്കുന്ന ഉള്‍ ഗ്രാമത്തില്‍ നിന്നാണ് അതിസാഹസികമായി പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. മുൻപ് പ്രതിയെ അന്വേഷിച്ചുപോയ പൊലീസ് ടീമിന് ലോക്കല്‍ പൊലീസിന്റെ പിന്തുണ ലഭിക്കാത്തതിനാല്‍ പ്രതിയെ കണ്ടെത്താതെ മടങ്ങേണ്ടിവന്നിരുന്നു. പ്രതിയെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശ പ്രകാരം രൂപീകരിച്ച പ്രത്യേക സംഘത്തിലെ അംഗങ്ങള്‍ ഈ മാസം ഒൻപതിനാണ് പ്രതിയെ തിരക്കി അസമിലേക്ക് തിരിച്ചത്. പ്രതികൂല കാലാവസ്ഥയും തണുപ്പും മൂലം ഏറെ വൈകിയാണ് പ്രതി ഒളിവില്‍ കഴിയുന്ന സ്ഥലത്ത് എത്തിപ്പെടാൻ കഴിഞ്ഞതെന്ന് പൊലീസ് പറയുന്നു. ഭാഷാപ്രശ്നം കൊണ്ടും പ്രദേശത്തിന്റെ പ്രത്യേകതകൊണ്ടും അന്വേഷണം വഴിമുട്ടിയ സാഹചര്യത്തില്‍ ദിബ്രുഗഡ് മിലിറ്ററി ഇന്‍റലിജെൻസിന്‍റെ സഹായത്താല്‍ ആസാമീസ് ഭാഷ അറിയാവുന്ന ദിബ്രുഗഡ് സ്വദേശിയായ ഡ്രൈവറേയും സ്വകാര്യ വാഹനവും തരപ്പെടുത്തിയാണ് മുന്നോട്ടു പോയതെന്നും പൊലീസ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അറസ്റ്റ് വിവരമറിഞ്ഞ പ്രദേശവാസികള്‍ പിന്തുടർന്നതിനാല്‍ ഉടൻ തന്നെ പ്രതിയെ വാഹനത്തില്‍ കയറ്റി എട്ടു കിലോമീറ്റർ ദൂരെയുള്ള ഗിലാമാര പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. ദിമാജി ചീഫ് ജൂഡീഷ്യല്‍ മജിസ്ടേറ്റ് കോടതിയില്‍ നിന്ന് ട്രാൻസിറ്റ് വാറണ്ട് വാങ്ങി പൊലീസ് സംഘം പ്രതിയുമായി കേരളത്തിലേക്ക് മടങ്ങി. കളമശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ കളമശ്ശേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെകർ പ്രദീപ്കുമാർ ജി, സബ് ഇൻസ്പെക്ടർമാരായ വിനോജ് എ, സുബൈർ വി എ, സീനിയർ സിവില്‍ പൊലീസ് ഓഫീസർമാരായ ബിനു വി എസ്, ശ്രീജിത്ത്, സിപിഒ മാരായ മാഹിൻ അബൂബക്കർ, അരുണ്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.