കോയമ്പത്തൂർ: കറുപ്പ് ഷർട്ട് ധരിച്ചെത്തിയ യുവാവിനെ കലക്ടറേറ്റില്‍ പ്രവേശിപ്പിച്ചില്ലെന്ന് ആരോപണം. തമിഴ്നാട്ടിലെ പൊള്ളാച്ചി താലൂക്കിലെ തിപ്പംപട്ടി പഞ്ചായത്തിലെ നരിക്കുരവർ സമുദായാംഗങ്ങളില്‍ ഒരാളെയാണ് പരാതി പറയാനെത്തിയപ്പോള്‍ കറുത്ത വസ്ത്രം ധരിച്ചെന്ന കാരണത്താല്‍ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞത്. പ്രതിവാര പരാതി പരിഹാര യോഗത്തില്‍ കലക്ടർക്ക് നിവേദനം നല്കാൻ എത്തിയതായിരുന്നു 11 അംഗ സംഘം. ഇതില്‍ ഒരാളെ പ്രവേശന കവാടത്തില്‍ പൊലീസ് തടഞ്ഞു. കറുപ്പ് ഷർട്ടിന് പകരം മറ്റൊരു ഷർട്ട് ധരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ തന്നോട് ആവശ്യപ്പെട്ടതായും കറുപ്പ് പ്രതിഷേധത്തിൻ്റെ പ്രതീകമാണെന്ന് പൊലീസ് പറഞ്ഞതായും പ്രവേശനം നിഷേധിക്കപ്പെട്ട വി സെല്‍വം മാധ്യമങ്ങളോട് പറഞ്ഞു.
ഏകദേശം 23 വർഷം മുമ്പ് നിർമ്മിച്ച നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മേല്‍ക്കൂരയിലെ സിമൻ്റ് മിശ്രിതം നശിച്ചുതുടങ്ങി. തകർന്ന വീടുകള്‍ പുനർനിർമിക്കാൻ സർക്കാരിൻ്റെ സഹായം തേടാനാണ് കളക്ടറേറ്റിലെത്തിയത്. എന്നാല്‍, ഞാൻ കറുത്ത ഷർട്ട് ധരിച്ചെന്ന കാരണത്താല്‍ എന്നെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. അമ്മാവൻ്റെ ഷർട്ട് വാങ്ങി ധരിച്ചാണ് ഞാൻ പ്രവേശിച്ചത്. അതുകൊണ്ടുതന്നെ അമ്മാവന് അകത്തേക്ക് കയറാനും സാധിച്ചില്ലെന്ന് സെല്‍വം പറഞ്ഞു. എന്നാല്‍, കലക്ടറേറ്റില്‍ പ്രതിഷേധമുണ്ടാകാനുള്ള സാധ്യതയെ തുടർന്നായിരിക്കാം തടഞ്ഞതെന്ന് ഉദ്യോഗസ്ഥൻ വിശദീകരിച്ചു. കറുത്ത ഷർട്ട് ധരിച്ച് എത്തുന്നവർ പെട്ടെന്ന് പ്രതിഷേധിക്കാറുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാല്‍ സംഭവത്തെക്കുറിച്ച് അറിയില്ലെന്നും, കറുപ്പ് നിറത്തിലുള്ള വസ്ത്രധാരണം നിരോധിക്കുന്ന ഒരു നിർദ്ദേശവും ഉണ്ടായിരുന്നില്ലെന്നും കളക്ടർ ക്രാന്തി കുമാർ പതി പറഞ്ഞു.