നീതു തട്ടിയെടുത്തത് അശ്വതിയുടെ പൊന്നോമനയെ; കുട്ടിയെ തട്ടിയെടുത്തത് കാമുകനെ കിട്ടാന്‍; കാമുകനും പ്രതിയാകും; ജില്ലാ പൊലീസ് മേധാവിയുടെ പത്രസമ്മേളനത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ

ജില്ലാ പൊലീസ് ആസ്ഥാനത്ത് നിന്നും ജാഗ്രതാ ന്യൂസ് പ്രത്യേക ലേഖകന്‍

Advertisements

കോട്ടയം: മെഡിക്കല്‍ കോളേജില്‍ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജില്ലാ പൊലീസ് മേധാവി ഡി ശില്പയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്. തിരുവല്ല സ്വദേശിനിയും കളമശേരിയിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജീവനക്കാരിയുമായിരുന്ന നീതു, ഒരു കുരുക്ക് അഴിക്കാന്‍ കുബുദ്ധി പ്രയോഗിച്ചതോടെയാണ് നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമാകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭര്‍ത്താവും എട്ട് വയസ്സുള്ള കുഞ്ഞുമുള്ള നീതു, ടിക് ടോക്കിലൂടെയാണ് കാമുകനായ ഇബ്രാഹിം ബാദുഷയെ പരിചയപ്പെടുന്നത്. ഇത് പിന്നീട് പ്രണയമായി വളര്‍ന്നു. ഇയാളുടെ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തില്‍ ജീവനക്കാരിയായും നീതു പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് രണ്ടുപേരും ചേര്‍ന്ന് മറ്റൊരു സ്ഥാപനം തുടങ്ങി. പ്രണയത്തിനിടെ യുവതി ഗര്‍ഭിണിയാവുകയും ചെയ്തു. ഈ വിവരം ഫെബ്രുവരിയില്‍ ഇബ്രാഹിമിനെയും കുടുംബത്തെയും സുഹൃത്തുക്കളെയും അറിയിച്ചു. എന്നാല്‍ ഗര്‍ഭം അലസി. ഇതോടെ നീതു പ്രതിസന്ധിയിലായി. ഡിസംബര്‍ മാസമായിട്ടും കുട്ടി ഉണ്ടാകാത്തതിനാല്‍ കാമുകനും സുഹൃത്തുക്കളും കുടുംബവും നീതുവിനെ ചോദ്യം ചെയ്യാന്‍ തുടങ്ങി.

എത്രയും പെട്ടെന്ന് ഓരു കുഞ്ഞിനെ സംഘടിപ്പിക്കുകയായിരുന്നു നീതുവിന്റെ അടുത്ത ലക്ഷ്യം. ഇതിനായി കളമശേരിയില്‍ നിന്നും അമൃത ആശുപത്രിയിലേക്ക് പോകാന്‍ എന്ന രീതിയില്‍ കാര്‍ പിടിച്ചു. പക്ഷേ കുഞ്ഞിനായുള്ള അന്വേഷണം അവസാനിച്ചത് കോട്ടയം മെഡിക്കല്‍ കോളേജിലാണ്. ഇവിടെ നഴ്‌സിന്റെ കുപ്പായം അണിഞ്ഞെത്തിയ നീതുവിന് പ്രസവ വാര്‍ഡിലേക്ക് വേഗം കടക്കാനായി. ഇടുക്കി സ്വദേശിനി അശ്വതിയുടെ രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ പരിശോധനകള്‍ക്ക് എന്ന് തെറ്റിദ്ധരിപ്പിച്ച് അമ്മയുടെ അടുത്ത് നിന്നും മാറ്റി. ശേഷം കടന്ന് കളയുകയായിരുന്നു. കുട്ടിയെ തട്ടിയെടുത്ത ഉടന്‍ കുഞ്ഞിന്റെ ചിത്രം കാമുകനായ ഇബ്രാഹിമിന് അയച്ചു നല്‍കുകയും ചെയ്തു.

ബിസിനസ് ആവശ്യത്തിനും മറ്റുമായി നീതുവില്‍ നിന്ന് 30 ലക്ഷം രൂപയും സ്വര്‍ണവും ഇബ്രാഹിം വാങ്ങിയിരുന്നു. എന്നാല്‍, പണവും സ്വര്‍ണവും തട്ടിയെടുത്ത ശേഷം ഇബ്രാഹിം മറ്റൊരു വിവാഹത്തിന് മുതിര്‍ന്നത് നീതുവിനെ ചൊടിപ്പിച്ചു. ഇത് തിരികെ വാങ്ങുകയായിരുന്നു നീതുവിന്റെ ലക്ഷ്യം. പണം തട്ടിയതിന് കാമുകനെതിരെ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്യും.

വൈകിട്ട് മൂന്നു മണിയോടെയാണ് ഗൈനക്കോളജി വാര്‍ഡില്‍ നിന്നും യുവതി കുട്ടിയെയുമായി കടന്നത്. അരമണിക്കൂറോളം കഴിഞ്ഞാണ് കുട്ടിയെ മോഷ്ടിച്ചതാണ് എന്ന വിവരം ബന്ധുക്കള്‍ പോലും തിരിച്ചറിഞ്ഞത്. ഏതാണ്ട് നാലു മണിയോടെ മാത്രമാണ് കുട്ടിയെ കാണാനില്ലെന്ന വിവരം ഗാന്ധിനഗര്‍ പൊലീസിന് കൈമാറിക്കിട്ടുന്നത്. തുടര്‍ന്നു, ഗാന്ധിനഗര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ.ഷിജിയുടെയും, എസ്.ഐ ടി.എസ് റെനീഷും സംഘവും ഉടന്‍ തന്നെ പാഞ്ഞെത്തുകയായിരുന്നു. ജില്ലയിലെയും, മെഡിക്കല്‍ കോളേജ് അതിര്‍ത്തിയിലെയും എല്ലാ പൊലീസ് സ്റ്റേഷനിലേയ്ക്കും ഉടന്‍ തന്നെ ഗാന്ധിനഗര്‍ പൊലീസിന്റെ സന്ദേശം പാഞ്ഞു. ഒരു മണിക്കൂറിനകം കുഞ്ഞിനെ വീണ്ടെടുക്കയും ചെയ്തു.

ജില്ലാ പൊലീസ് മേധാവി ഡി. ശില്പ , അഡീഷണല്‍ എസ്.പി എസ്.സുരേഷ് കുമാര്‍ , ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാര്‍ , ഗാന്ധി നഗര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ കെ.ഷിജി , എസ്.ഐ ടി. എസ് റെനീഷ് എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു. യുവതിയുടെ കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. പൊലീസിന്റെ ജോലിയെ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും അന്വേഷണ സംഘത്തിന് പാരിതോഷികം നല്‍കുമെന്നും പൊലീസ് മേധാവി ഡി. ശില്പ അറിയിച്ചു.

Hot Topics

Related Articles