കോഴിക്കോട്; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അധികൃതർ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാത്ത സീനിയർ നഴ്സിങ് ഓഫീസർ പി.ബി അനിതയ്ക്ക് പിന്തുണയുമായി അതിജീവിതയും. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അഞ്ചാം ദിനവും ജോലിയില്‍ പ്രവേശിപ്പിക്കാതിരുന്നതോടെയാണ് അതിജീവിത അനിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. മെഡിക്കല്‍ കോളജ് ഐസിയുവില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട യുവതിക്ക് അനുകൂല നിലപാട് എടുത്തതിന്റെ അടിസ്ഥാനത്തിലാണ് അനിതയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയതെന്നാണ് അവർ ആരോപിക്കുന്നത്. ഏപ്രില്‍ ഒന്നിന് അനിതയെ ജോലിയില്‍ പ്രവേശിപ്പിക്കണം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. അതിനെതിരെ അപ്പീല്‍ നല്‍കാനാണ് സർക്കാരിന്റെ തീരുമാനം.
തനിക്കെതിരെ ഉള്ളത് പ്രതികാര നടപടി ആണെന്നും ഒരു എൻജിഒ യൂണിയൻ നേതാവിന്റെ പകപോക്കല്‍ ആണെന്നും പിബി അനിത പറഞ്ഞു. വാർഡില്‍ എത്തുന്ന രോഗിക്ക് വേണ്ട സംരക്ഷണവും സുരക്ഷയും ഒരുക്കുക എന്നത് എന്റെ ജോലിയാണ് അതേ ചെയ്തിട്ടുള്ളൂ. നീതി കിട്ടും വരെ സമരം ചെയ്യും ജോലിയില്‍ പ്രവേശിപ്പിക്കും വരെ പ്രിൻസിപ്പല്‍ ഓഫീസിന് മുമ്ബില്‍ കുത്തിയിരിപ്പ് തുടരും, ഞാൻ തെറ്റ് ചെയ്തിട്ടില്ല, എനിക്ക് നീതി വേണം കോടതി അലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്തു നിയമ നടപടികള്‍ തുടരുമെന്നും പി.ബി അനിത പറഞ്ഞു. എന്നെ സിസ്റ്റർ അനിത സഹായിച്ചു എന്നതാണ് അവർക്കെതിരെ കണ്ടെത്തിയ കുറ്റം. അക്രമത്തിന് ഇരയായ ആളെ സംരക്ഷിച്ചത് തെറ്റായി സർക്കാർ ഉള്‍പ്പടെ കാണുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പീഡിപ്പിക്കപ്പെട്ടയാളെ സംരക്ഷിക്കാൻ പാടില്ല എന്നതാണ് ഇത് നല്‍കുന്ന സന്ദേശം , സംരക്ഷണം കിട്ടണമെങ്കില്‍ അതീജിവിത ഭരിക്കുന്ന പാർട്ടിയുടെ ആളാവണമോ. എൻജിഓ യൂണിയൻ അനുഭാവി ആണെങ്കില്‍ നിങ്ങള്‍ ഇവിടെ അഡ്മിറ്റായാല്‍ മതി അല്ലെങ്കില്‍ നിങ്ങള്‍ പീഡനത്തിന് ഇരയാവും എന്ന് ബോർഡ് വെക്കണമായിരുന്നു, ഇനി ഇവിടെ വരുന്ന ഏത് രോഗിയും ഇക്കാര്യം ചിന്തിക്കണമെന്നും അതിജീവിത പറഞ്ഞു. ഞാൻ ഒരു സാധരണ രോഗിയാണ് എനിക്ക് ഒരു യൂണിയനും ഇല്ല, അവരുടെ ജോലിയാണ് അനിത സിസ്റ്റർ നല്‍കിയത്. അവർക്ക് പിന്തുണ തുടരും – അതിജീവിത കൂട്ടിച്ചേർത്തു.