കൊച്ചി : നിർമാതാവ് ജോണി സാഗരിക വഞ്ചന കേസില്‍ പിടിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് ജോണി പൊലീസിന്റെ പിടിയിലാകുന്നത്. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയ്കുമാർ നല്കിയ പരാതിയില്‍ ഇദ്ദേഹത്തിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എയർ ഇന്ത്യ വിമാനത്തില്‍ ദുബായ്ക്ക് പോകാനെത്തിയപ്പോള് ഇദ്ദേഹത്തെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകയും പിന്നീട് കോയമ്പത്തൂർ ക്രൈംബ്രാഞ്ച് അധികൃതർക്ക് കൈമാറുകയും ചെയ്തു.
പരാതിക്കാരൻ ദ്വാരക് കാനഡയിലെ വ്യവസായി ആണ്. സിനിമ നിർമാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കേസിലാണ് നടപടി. ഇതില്‍ 50 ലക്ഷം ജോണി സഗരിക തിരിച്ചു നല്കി. എന്നാല്‍ 2.25 കോടി കൊടുക്കാനുണ്ടായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. ജോണിയുടെ മകൻ റയാൻ ജോണ്‍ തോമസ് ആണ് രണ്ടാം പ്രതി. ഇയാള്‍ക്കായി തെരച്ചില്‍ ഊർജിതമെന്നും ക്രൈ ബ്രാഞ്ച് ഇൻസ്പെക്ടർ അറിയിച്ചു. ജോണി സാഗരികയെ കോയമ്ബത്തൂർ സിറ്റി ക്രൈം ബ്രാഞ്ച് ഓഫിസില്‍ എത്തിച്ചു.