ജീവനക്കാരുടെ ശമ്പളം കൂട്ടി എയർഇന്ത്യ; ഒപ്പം വാർഷിക പെർഫോമൻസ് ബോണസും

എയർ ഇന്ത്യ ജീവനക്കാർക്ക് സന്തോഷവാർത്ത. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത് രണ്ട് വർഷത്തിന് ശേഷം എയർ ഇന്ത്യ ജീവനക്കാരുടെ ശമ്പളം ആദ്യമായി വർധിപ്പിച്ചു. ഇതിനുപുറമെ, പൈലറ്റുമാർക്കുള്ള വാർഷിക ടാർഗെറ്റ് പെർഫോമൻസ് ബോണസ് സംവിധാനവും എയർഇന്ത്യ ആരംഭിച്ചിട്ടുണ്ട്. 2024 ഏപ്രില്‍ 1 മുതല്‍ മുൻ കാല പ്രാബല്യത്തോടെയാണ് ശമ്പള വർധനവ്. ഫസ്റ്റ് ഓഫീസർ മുതല്‍ സീനിയർ കമാൻഡർ വരെയുള്ളവരുടെ ശമ്പളം പ്രതിമാസം 5,000 രൂപ മുതല്‍ 15,000 രൂപ വരെ വർധിപ്പിച്ചു. ജൂനിയർ ഫസ്റ്റ് ഓഫീസർമാരുടെ ശമ്പള വർദ്ധന പ്രഖ്യാപിച്ചിട്ടില്ല. 2023-24 സാമ്പത്തിക വർഷത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ജീവനക്കാർക്ക് ബോണസ് നല്‍കുക. ജൂനിയർ ഫസ്റ്റ് ഓഫീസർ മുതല്‍ സീനിയർ കമാൻഡർമാർ വരെ പ്രതിവർഷം 42,000 രൂപ മുതല്‍ 1.8 ലക്ഷം രൂപ വരെ ബോണസ് നല്‍കും.

Advertisements

കമാൻഡർ, സീനിയർ കമാൻഡർ എന്നിവർക്ക് 1.32 ലക്ഷം, 1.80 ലക്ഷം എന്നിങ്ങനെയാണ് ബോണസ്. ഏകദേശം 18,000 ജീവനക്കാരാണ് എയർ ഇന്ത്യയില്‍ ജോലി ചെയ്യുന്നത്. 2022 ജനുവരിയില്‍ എയർ ഇന്ത്യയുടെ നിയന്ത്രണം സർക്കാരില്‍ നിന്ന് ടാറ്റ ഗ്രൂപ്പിന് കൈമാറിയതിന് ശേഷം ഇതാദ്യമായാണ് ജീവനക്കാരുടെ ശമ്പളം വർദ്ധിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ശമ്പള വർദ്ധനയ്‌ക്ക് പുറമേ, കമ്പനിയുടെയും വ്യക്തിഗത പ്രകടനത്തിന്റെയും അടിസ്ഥാനത്തില്‍ 2024-25 മുതല്‍ പൈലറ്റുമാർക്ക് വാർഷിക ടാർഗെറ്റ് പെർഫോമൻസ് ബോണസും എയർ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. 2023 സാമ്ബത്തിക വർഷത്തില്‍ 11,381 കോടി രൂപയുടെ നഷ്ടമാണ് എയർഇന്ത്യ നേരിട്ടത്. അതേ സമയം എയർ ഇന്ത്യയുടെ പ്രവർത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ സമയം 16,763 കോടി രൂപയില്‍ നിന്ന് 2023ല്‍ 31,377 കോടി രൂപയായി വർധിച്ചു, 2023 മാർച്ച്‌ 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിലെ മൊത്തം ചെലവുകള്‍ ഏകദേശം 40.3 ശതമാനം വർദ്ധിച്ചിട്ടുണ്ട്.

Hot Topics

Related Articles