മദ്യലഹരിയിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം

കോട്ടയം: മദ്യലഹരിയിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം. കൈപ്പുഴ വില്ലേജിൽ ഗാന്ധിനഗർ നിരച്ചിറ വീട്ടിൽ 56 വയസുള്ള മുട്ടൻ ജോസ് എന്നുവിളിക്കുന്ന ജോസ് തൻ്റെ സുഹൃത്തായ അപ്പോളോയെ വീടിന്റെ കാർപോർച്ചിൽ വെച്ച് പട്ടികക്കഷണം കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതിയും മരണപ്പെട്ട അപ്പോളോയും സുഹൃത്തുക്കളായിരുന്നു. ഇരുവരും സ്ഥിരമായി പ്രതിയുടെ വീട്ടിൽ വെച്ച് മദ്യപിക്കാറുമുണ്ടായിരുന്നു. അപ്പോളോ കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് അപ്പോളോയും പ്രതിയും മദ്യപിക്കുകയും അപ്പോളോ പ്രതിയുടെ വീടിൻ്റെ ജനൽ ഗ്ളാസ് തല്ലിപ്പൊട്ടിക്കുകയും ചെയ്തു.

Advertisements

അതിന്റെ വൈരാഗ്യത്തിൽ പ്രതി മുട്ടൻ ജോസ് അപ്പോളോയെ വീട്ടിലിരുന്നു മദ്യപിക്കാൻ ക്ഷണിക്കുകയും അങ്ങനെ വീട്ടിലെത്തിയ അപ്പോളോയെ പ്രതി മുൻവൈരാഗ്യം മൂലം കൊലപ്പെടുത്തുകയുമായിരുന്നു. 2016 ജൂൺ 22-ാം തിയതി രാത്രി 8 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ട് ശിക്ഷിക്കുകയാണുണ്ടായത്. പ്രതിക്ക് കോടതി ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 1 വർഷം തടവും വിധിച്ചു. അഡീഷണൽ ജില്ലാ കോടതി II (സ്പെഷ്യൽ) ജഡ്ജി ജെ.നാസർ ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യുഷന് വേണ്ടി അഡ്യ സിറിൾ തോമസ് പാറപ്പുറം ഹാജരായി.

Hot Topics

Related Articles