മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാൻ വനിതാ ലോക്കോ പൈലറ്റിനും ക്ഷണം; ഐശ്വര്യാ മേനോൻ ദില്ലിയിലേക്ക് പറക്കുന്നു

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പുതിയ സർക്കാരിൻ്റെയും സത്യപ്രതിജ്ഞാ ചടങ്ങില്‍ 8,000 വിശിഷ്ടാതിഥികളില്‍ ദക്ഷിണ റെയില്‍വേയിലെ ചെന്നൈ ഡിവിഷനിലെ സീനിയർ അസിസ്റ്റൻ്റ് ലോക്കോ പൈലറ്റായ ഐശ്വര്യ എസ് മേനോനും ക്ഷണം. നിലവില്‍ വന്ദേ ഭാരത് ട്രെയിനുകളില്‍ പ്രവർത്തിക്കുന്ന ഐശ്വര്യ, വന്ദേ ഭാരത് എക്‌സ്പ്രസ്, ജനശതാബ്ദി തുടങ്ങിയ വിവിധ ട്രെയിനുകളില്‍ ലോക്കോ പൈലറ്റായി പ്രവർത്തിച്ചിരുന്നു. ചെന്നൈ-വിജയവാഡ, ചെന്നൈ-കോയമ്ബത്തൂർ വന്ദേ ഭാരത് എക്‌സ്‌പ്രസ് സർവീസുകള്‍ ആരംഭിച്ചതുമുതല്‍ ഐശ്വര്യ ലോക്കോ പൈലറ്റായി ജോലി ചെയ്തു. റെയില്‍വേ സിഗ്നലിങ്ങിനെക്കുറിച്ചുള്ള ചടുലമായ കൃത്യത, ജാഗ്രത, സമഗ്രമായ അറിവ് എന്നിവയ്ക്ക് മുതിർന്ന ഉദ്യോഗസ്ഥരില്‍ നിന്ന് അഭിനന്ദനങ്ങള്‍ ലഭിച്ച ലോക്കോ പൈലറ്റാണ് ഐശ്വര്യ.

Advertisements

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റായ സുരേഖ യാദവും പങ്കെടുക്കും. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്-സോലാപൂരില്‍ നിന്ന് വന്ദേ ഭാരത് ട്രെയിലാണ് അവർ ജോലി ചെയ്യുന്നത്. മൊത്തം 10 ലോക്കോ പൈലറ്റുമാരാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. 1988-ല്‍ ഇന്ത്യയിലെ ആദ്യത്തെ വനിതാ ട്രെയിൻ ഡ്രൈവറായി മാറിയ അവർ സെമി-ഹൈ സ്പീഡ് വന്ദേ ഭാരത് എക്‌സ്പ്രസിൻ്റെ ആദ്യ വനിതാ ലോക്കോ പൈലറ്റ് കൂടിയാണ്. ശുചീകരണ തൊഴിലാളികള്‍, ട്രാൻസ്‌ജെൻഡർമാർ, സെൻട്രല്‍ വിസ്ത പ്രോജക്ടില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ എന്നിവരും പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിലെ വിശിഷ്ടാതിഥികളില്‍ ഉള്‍പ്പെടും. സത്യപ്രതിജ്ഞാ ചടങ്ങിനായി രാഷ്ട്രപതി ഭവനില്‍ 8,000-ലധികം അതിഥികള്‍ക്കുള്ള ക്രമീകരണങ്ങള്‍ നടക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

Hot Topics

Related Articles