‘താഴെത്തട്ടിലെ ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നില്ല’; ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി ആർഎസ്എസ് മുഖപത്രം ഓർഗനൈസർ

ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍എസ്‌എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. താഴെത്തട്ടിലെ ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നില്ലെന്നും നരേന്ദ്രമോദിയുടെ പ്രഭാവത്തില്‍ മാത്രം തെരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന അമിതമായ ആത്മവിശ്വാസം തിരിച്ചടിയായെന്നും ആര്‍എസ്‌എസ്. അയോധ്യാ രാമക്ഷേത്രം തെരഞ്ഞെടുപ്പില്‍ തരംഗം സൃഷ്ടിച്ചില്ലെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു.
താഴെത്തട്ടിലെ ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ ബിജെപി ശ്രമിച്ചില്ല. നേതാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന് സ്വന്തം ലോകത്ത് മാത്രം ഒതുങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഭാവത്തിലും ദേശീയ നേതാക്കളുടെ സാന്നിധ്യത്തിലും തെരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന് കരുതിയതിലും പാളിച്ച പറ്റിയെന്ന് ആര്‍എസ്‌എസ് കുറ്റപ്പെടുത്തുന്നു.

Advertisements

മുഖപത്രമായ ഓര്‍ഗനൈസറില്‍ മുതിര്‍ന്ന ആര്‍എസ്‌എസ് നേതാക്കളായ രത്തന്‍ ശാരദ, ഹേമാംഗി സിന്‍ഹ, സന്തോഷ് കുമാര്‍ എന്നിവര്‍ എഴുതിയ ലേഖനത്തിലാണ് മോദിയും അമിത്ഷായും അടക്കം ബിജെപി നേതൃത്വത്തിനെതിരായ വിമര്‍ശനം. പാര്‍ട്ടിക്കായി സ്വയം സമര്‍പ്പിച്ച മുതിര്‍ന്ന നേതാക്കളെ പോലും തഴഞ്ഞു. പുതുതലമുറയിലെ സെല്‍ഫി കേന്ദ്രിത ആക്ടിവിസ്റ്റുകളെ ഉയര്‍ത്തിയതും പ്രതികൂല സ്വാധീനമാണുണ്ടാക്കിയത്. താഴെത്തട്ടില്‍ നടത്തുന്ന കഠിനാധ്വാനത്തിലൂടെയാണ് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത്. എന്നാല്‍ നേതാക്കളും പ്രവര്‍ത്തകരും അവരുടെ ചെറുലോകത്ത് അടച്ചിരുന്ന് പ്രധാനമന്ത്രിയുടെ പ്രഭാവം സൃഷ്ടിച്ച അലയൊലികള്‍ ആസ്വദിക്കുകയായിരുന്നുവെന്നും ആര്‍എസ്‌എസ് കുറ്റപ്പെടുത്തുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രധാനമന്ത്രിയുടെ 400 സീറ്റ് എന്ന പ്രഖ്യാപനം ബിജെപിയുടെ ലക്ഷ്യമാണോ പ്രതിപക്ഷത്തെ വെല്ലുവിളിക്കാനാണോയെന്ന് പ്രവര്‍ത്തകര്‍ക്ക് പോലും മനസ്സിലായില്ല. പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും വന്‍തോതില്‍ നേതാക്കളെ അടര്‍ത്തിയെടുത്തതും തെറ്റായിപ്പോയിയെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. അയോധ്യാ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ പോലും പരാജയപ്പെട്ടത് വലിയ തിരിച്ചടിയായി. ഉദ്ഘാടനത്തില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി ത്യാഗം സഹിച്ച സാധാരണക്കാരെ അവഗണിച്ചു. സെലിബ്രിറ്റികള്‍ മാത്രമായിരുന്നു അതിഥികള്‍. രാമക്ഷേത്ര ഉദ്ഘാടനത്തിലൂടെ വലിയ തരംഗം സൃഷ്ടിക്കാമെന്ന കണക്കുകൂട്ടലും വിജയം കണ്ടില്ലെന്ന് മുഖപത്രം കുറ്റപ്പെടുത്തുന്നു. മണിപ്പൂര്‍ വിഷയത്തിലും ബിജെപിയുടെ ഇടപെടലില്‍ അതൃപ്തിയുമായി ആര്‍എസ്‌എസ് നേതാവ് മോഹന്‍ ഭാഗവത് കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പിന്നാലെയാണ് ബിജെപിയെ പരസ്യമായി വിമര്‍ശിച്ചുകൊണ്ട് ആഎസ്‌എസ് വീണ്ടും രംഗത്തെത്തുന്നത്.

Hot Topics

Related Articles