ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് 108 ആംബുലൻസ് ജീവനക്കാർ സമരത്തിൽ; ആശുപത്രികളിൽ നിന്നുള്ള ട്രിപ്പുകൾ എടുക്കില്ല

കൊച്ചി : മെയ് മാസത്തെ ശമ്ബളം വൈകുന്നു എന്നാരോപിച്ച്‌ സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർ ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്കുള്ള ട്രിപ്പുകള്‍ എടുക്കാതെ സമരത്തില്‍. മെയ് മാസത്തെ ശമ്ബളം പന്ത്രണ്ടാം തീയതി ആയിട്ടും കിട്ടാത്തതിനെ തുടർന്നാണ് സിഐടിയുവിന്റെ ആഭിമുഖ്യത്തില്‍ നിസ്സഹകരണ സമരം ആരംഭിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ ആരംഭിച്ച സമരം ശമ്ബളം ലഭിക്കുന്നതുവരെ തുടരുമെന്ന് ജീവനക്കാർ അറിയിച്ചു. ഇതോടെ വിദഗ്ധ ചികിത്സയ്ക്ക് ഒരാശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് രോഗികളെ മാറ്റുന്നതിന് 108 ആംബുലൻസ് സേവനം ലഭിക്കാത്ത സാഹചര്യമാണ്. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ സ്ഥാപനമാണ് ജീവനക്കാർക്ക് ശമ്ബളം നല്‍കുന്നത്. 50 കോടിയിലേറെ രൂപ സർക്കാരില്‍ നിന്ന് ലഭിക്കാൻ കുടിശ്ശികയുണ്ടെന്ന് കാട്ടിയാണ് ജീവനക്കാരുടെ മെയ് മാസത്തെ ശമ്ബളം അകാരണമായി തടഞ്ഞു വച്ചിരിക്കുന്നതെന്ന് ജീവനക്കാർ ആരോപിക്കുന്നു.

Advertisements

ജീവനക്കാരുടെ ശമ്ബളം വൈകിപ്പിച്ച്‌ സർക്കാരിനെതിരെ തിരിക്കുന്ന നിലപാടാണ് സ്വകാര്യ കമ്ബനി സ്വീകരിക്കുന്നതെന്ന് സിഐടിയു ആരോപിക്കുന്നു. കമ്ബനിയുമായുള്ള മുൻധാരണ പ്രകാരം എല്ലാ മാസവും ഏഴാം തീയതിക്ക് മുൻപ് ശമ്ബളം നല്‍കുമെന്നാണ് തീരുമാനമെന്നും എന്നാല്‍ ഈ മാസം ഒരു മുന്നറിയിപ്പും നല്‍കാതെ ശമ്ബളം വൈകിപ്പിക്കുകയാണെന്നും സ്കൂള്‍ അധ്യാന വർഷം ഉള്‍പ്പെടെ ആരംഭിച്ച വേളയില്‍ ശമ്ബളം വൈകുന്നത് ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും യൂണിയൻ ആരോപിക്കുന്നു. 108 ആംബുലൻസ് സേവനം ഭാഗികമായി നിലച്ചതോടെ ആശുപത്രികളില്‍ നിന്നുള്ള ഐ.എഫ്.ടി കേസുകള്‍ക്ക് മറ്റ് സ്വകാര്യ ആംബുലൻസുകളില്‍ തേടേണ്ട അവസ്ഥയാണ്. ഉടൻ അധികൃതർ ഇടപെട്ട് തുടർനടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഉയരുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ ഇന്നലെ ഉച്ചയോടെയാണ് നിസ്സഹരണ സമരവുമായി ബന്ധപ്പെട്ട കത്ത് യൂണിയനില്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ചതെന്നും ശമ്ബളവുമായി ബന്ധപ്പെട്ട കാലതാമസം മുൻകൂട്ടി അറിയിച്ചതാണെന്നും പൊതുജനത്തിൻ്റെ അവശ്യ സേവനം തടയുന്നത് അനുവദിക്കാൻ കഴിയില്ല എന്നും കമ്ബനി അധികൃതർ വ്യക്തമാക്കി. ജീവനക്കാരുടെ ശമ്ബളം കഴിഞ്ഞ മാസങ്ങളില്‍ കൃത്യമായി കാലതാമസം ഇല്ലാതെ നല്‍കിയതാണെന്നും മെയ് മാസത്തെ ശമ്ബളം ഉടൻ വിതരണം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. സിഐടിയുവിന് പിന്നാലെ ശമ്ബളം ഉടൻ നല്‍കിയില്ലെങ്കില്‍ സമരവുമായി മുന്നോട്ടു പോകുമെന്ന് ബി എം എസ് സംഘടനയും കത്ത് നല്‍കിയിട്ടുണ്ട്.

Hot Topics

Related Articles