‘ശബരിമല ദർശനത്തിന് അനുവാദം നൽകണം’; പത്തുവയസ്സുകാരി നൽകിയ ഹർജി തളളി ഹൈക്കോടതി

കൊച്ചി: ശബരിമല ദർശനത്തിന് അനുവാദം ആവശ്യപ്പെട്ട് പത്തുവയസ്സുകാരി നൽകിയ ഹർജി ഹൈക്കോടതി തളളി. സുപ്രീംകോടതി വിശാലബെഞ്ചിന്റെ പരി​ഗണനയിലുള്ള കാര്യമാണ് ശബരിമല സ്ത്രീ പ്രവേശനം എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി കോടതി തള്ളിയത്. ബെം​ഗളൂരു നോർത്ത് സ്വദേശിനിയാണ് ഹർജിക്കാരി. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, വി ഹരിശങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. തനിക്ക് ആർത്തവം ആരംഭിച്ചിട്ടില്ല. അതിനാൽ പ്രായപരിധി പരിഗണിക്കാതെ ശബരിമല ദർശനം നടത്താൻ അനുമതി നൽകണമെന്നുമായിരുന്നു ഹർജിക്കാരിയുടെ ആവശ്യം. ണ്ഡലപൂജ, മകരവിളക്ക് കാലത്ത് ശബരിമലയ്ക്ക് പോകണമെന്നാണ് ഹർജിയില്‍ പെൺകുട്ടി പറഞ്ഞത്. ഹർജി പരിഗണിക്കുമ്പോഴേക്ക് മണ്ഡലകാലം കഴിഞ്ഞതിനാൽ മാസപൂജ സമയത്ത് തീർഥാടനത്തിന് അനുമതി നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് നിർദേശിക്കണമെന്നും ഹർജിക്കാരി പിന്നീട് കോടതിയിൽ ആവശ്യപ്പെട്ടു.

Advertisements

2023 നവംബർ 27നാണ് ഹർജി ഫയൽ ചെയ്തത്. പത്തു വയസ്സിനു മുമ്പ് ശബരിമലയിൽ എത്തണമെന്നാണ് ആഗ്രഹിച്ചത്. എന്നാൽ, കൊവിഡ് കാലവും തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടും പിതാവിന്റെ അനാരോഗ്യവും കാരണം തീർഥാടനം നടന്നില്ല. ശബരിമല യാത്രക്കായി 2023 നവംബർ 22ന് പിതാവ് ഓൺലൈനിലൂടെ അപേക്ഷിച്ചിരുന്നു. എന്നാൽ, പ്രായപരിധി കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചു. ആർത്തവം ആരംഭിക്കാത്തതിനാൽ ആചാരങ്ങൾ പാലിച്ച് മലകയറാൻ കഴിയുമെന്നും ഹർജിക്കാരി കോടതിയിൽ വാദിച്ചു. എന്നാൽ, 10 മുതൽ 50 വയസ്സുവരെയുള്ള സ്ത്രീകൾക്ക് ശബരിമല ക്ഷേത്രദർശനം അനുവദനീയമല്ലെന്ന ദേവസ്വം ബോർഡ് നിലപാടിൽ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

Hot Topics

Related Articles