ടിപി കേസ്; നാല് പേര്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള നീക്കം; പ്രക്ഷുബ്ധമായി നിയമസഭ; പ്രതിപക്ഷം നടുത്തളത്തിൽ

തിരുവനന്തപുരം: ടിപി കേസ് പ്രതികളുടെ ശിക്ഷായിളവ് നീക്കത്തില്‍ പ്രക്ഷുബ്ധമായി നിയമസഭ. നടപടിയില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. നാല് പേര്‍ക്ക് ശിക്ഷായിളവ് നല്‍കാനാണ് നീക്കം നടന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപ്പട്ടികയിലുള്ള മുമ്പ് ബ്രാഞ്ച് സെക്രട്ടറി മനോജിന്‍റെ ശിക്ഷായിളവിനും ശുപാർശ നടന്നുവെന്നാണ് വി ഡി സതീശന്‍ നിയമസഭയില്‍ ആരോപിച്ചത്. വിവാദത്തിന് ശേഷവും ഇളവിനുള്ള പൊലീസ് നീക്കും ഉണ്ടായിയെന്നും മനോജിന് ശിക്ഷായിളവ് നല്‍കുന്നതിന്‍റെ ഭാഗമായി പൊലീസ് ഇന്നലെ കെ കെ രമയുടെ അഭിപ്രായം തേടിയെന്നും സതീശന്‍ പറഞ്ഞു. പ്രതിപക്ഷം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധരണയുണ്ടാക്കുന്നുവെന്ന് എം ബി രാജേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മുഖ്യമന്ത്രി വേണ്ടി മറുപടി നല്‍കുകയായിരുന്നു എംബി രാജേഷ്. ടിപി കേസിലെ പ്രതികള്‍ക്ക് ഒരു കാരണവശാലും ശിക്ഷായിളവ് നല്‍കില്ലെന്ന് സർക്കാരിന്റെ ഉറപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇന്നലെ വൈകുന്നേരം വരെ പ്രതികള്‍ക്ക് ശിക്ഷാഇളവിന് സർക്കാർ ശ്രമിച്ചെന്ന് വി ഡി സതീശൻ ആരോപിച്ചു.

Advertisements

കൊളവല്ലൂർ പൊലീസ് ഇന്നലെ വൈകീട്ട് പൊലീസ് കെ കെ രമയുടെ മൊഴിയെടുക്കാൻ വിളിച്ചു. മനോജിന് ശിക്ഷായിളവ് നല്‍കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു കെ കെ രമയുടെ അഭിപ്രായം തേടിയത്. സർക്കാരിന് നാണമുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ചോദിച്ചു. അതേസമയം, പുതുക്കിയ ശിക്ഷായിളവ് പട്ടിക സർക്കാരിന്റെ പരിഗണനക്ക് എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി എംബി രാജേഷ് മറുപടി പറയുന്നു. പട്ടിക ലഭ്യമാക്കിയത് ജയില്‍ മേധാവിക്കാണ്. അനർഹർ പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടു. മാധ്യമ വാർത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ സർക്കാർ ഇടപെട്ടുവെന്നും എം ബി രാജേഷ് പറഞ്ഞു. സബ്മിഷൻ നോട്ടീസില്‍ പറയാത്ത കാര്യം പ്രതിപക്ഷ നേതാവ് ഉന്നയിച്ചെന്നും സബ്മിഷനെ അടിയന്തര പ്രമേയമാക്കിയെന്ന് മന്ത്രി വിമർശിച്ചു.

Hot Topics

Related Articles