സോഷ്യല്‍മീഡിയയില്‍ തന്നെ ബലിയാടാക്കിയപ്പോള്‍ ‘അമ്മ’യിലെ ആരും പിന്തുണച്ചില്ല; പുതിയ ഭരണസമിതിയിലുള്ളവര്‍ക്ക് ഈ അവസ്ഥയുണ്ടാകരുത്: ഇടവേള ബാബു

സോഷ്യല്‍മീഡിയയില്‍ തന്നെ ബലിയാടാക്കിയപ്പോള്‍ ‘അമ്മ’ സംഘടനയിലെ ആരും പിന്തുണച്ചില്ലെന്ന് ഇടവേള ബാബു. ‘അമ്മ സംഘടനയിലെ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചിലർ തനിക്ക് ‘പെയ്ഡ് സെക്രട്ടറി’ എന്ന അലങ്കാരം ചാർത്തിത്തന്നതായും പുതിയ ഭരണസമിതിയിലുള്ളവർക്ക് ഈ അവസ്ഥയുണ്ടാകരുത് എന്നും ഇടവേള ബാബു പറഞ്ഞു. വിടവാങ്ങല്‍ പ്രസംഗത്തില്‍ ആയിരുന്നു ഇടവേള ബാബുവിന്റെ വികാരഭരിതനായ പ്രസംഗം. സമൂഹമാധ്യമത്തില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ആരും സഹായത്തിനുണ്ടായില്ല. ഔദ്യോഗിക സ്ഥാനത്തിരുന്നുകൊണ്ട് മറുപടി പറയാനാകില്ല. പ്രതികരിക്കേണ്ടിയിരുന്നത് മറ്റുള്ളവരാണ്. പക്ഷേ, ഒരാള്‍പോലും മറുപടി പറഞ്ഞില്ല.

Advertisements

പുതിയ ഭരണസമിതിയിലുള്ളവർക്ക് ഈ അവസ്ഥയുണ്ടാകരുത്. മോഹൻലാലും മമ്മൂട്ടിയും ഇന്നസെന്റും എന്നും കൂടെ നിന്നതുകൊണ്ടാണ് പല കാര്യങ്ങളും ചെയ്യാൻ കഴിഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു. ജഗതി ശ്രീകുമാറാണ് ശമ്ബളം തരണമെന്ന് ആദ്യം പറഞ്ഞത്. അന്നത് ആരും കേട്ടില്ല. ഒൻപത് വർഷം മുൻപാണ് 30,000 രൂപ അലവൻസ് കിട്ടിത്തുടങ്ങിയത്. സ്ഥാനമൊഴിയുമ്ബോള്‍ അത് 50,000 രൂപ ആയിട്ടുണ്ട്. പക്ഷേ, അതിലെ പതിനായിരം രൂപ മാത്രമാണ് എടുക്കാറുള്ളത്. ബാക്കിയുള്ളത് ഡ്രൈവർക്കും ഫ്ലാറ്റിനുമാണ് നല്‍കുന്നത്. ആദ്യതവണ ജനറല്‍ സെക്രട്ടറിയായപ്പോള്‍ 36 ലക്ഷം രൂപയും രണ്ടാംവട്ടം ഒരുകോടിയും നീക്കിയിരിപ്പുണ്ടാക്കി. സംഘടനയ്ക്ക് ആറരക്കോടി രൂപ ബാക്കിവെച്ചുകൊണ്ടാണ് താൻ സ്ഥാനമൊഴിയുന്നത് എന്നും ഇടവേള ബാബു വ്യക്തമാക്കി.

Hot Topics

Related Articles