നാല് വയസുള്ള പേരക്കുട്ടിയെ അടിച്ചതിന് വീട്ടില്‍ തര്‍ക്കം; തോക്കെടുത്ത് സ്വന്തം മകന് നേരെ നിറയൊഴിച്ച്‌ മുൻ സൈനികൻ

നാഗ്പൂർ : പേരക്കുട്ടിയെ മകനും മരുമകളും അടിച്ചതില്‍ കുപിതനായ മുൻ സൈനികൻ മകന് നേരെ വെടിയുതിർത്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ചിന്താമണി ഏരിയയില്‍ താമസിക്കുന്ന മുൻ സിആർപിഎഫ് ജവാനെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിയേറ്റയാള്‍ ആശുപത്രിയില്‍ അപകടനില തരണം ചെയ്തു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. 68 വയസുകാരനായ പ്രതി സിആർപിഎഫില്‍ നിന്ന് വിരമിച്ച ശേഷം ബാങ്ക് വാനില്‍ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയാണ്. രാത്രി വീട്ടിലിരിക്കവെ 40 വയസുകാരനായ മകനുമായും മകന്റെ ഭാര്യയുമായും ത‍ർക്കമുണ്ടായി. നാല് വയസുകാരനായ പേരക്കുട്ടിയെ ഇരുവരും അടിച്ചതായിരുന്നു പ്രശ്നങ്ങളുടെ കാരണം.

Advertisements

കുപിതനായ ഇയാള്‍ തന്റെ തോക്കെടുത്ത് മകന് നേരെ വെടിയുതിർത്തു. പ്രതിക്ക് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അയല്‍വാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്. വെടിയേറ്റ മകനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ശരീരത്തില്‍ തറച്ച വെടിയുണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഇയാള്‍ അപകട നില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. വധ ശ്രമത്തിലും ആയുധ ദുരുപയോഗത്തിനും 68കാരനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി അജ്നി പൊലീസ് സ്റ്റേഷൻ അധികൃതർ പറഞ്ഞു. പേരക്കുട്ടിയെ ഉപദ്രവക്കുന്നതിനാല്‍ താൻ മകനോടും മരുമകളോടും എപ്പോഴും ദേഷ്യപ്പെട്ടിരുന്നതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു.

Hot Topics

Related Articles