നഞ്ചമ്മയുടെ പോരാട്ടം നീളും; കേസ് ഹൈക്കോടതി പരിഗണനയില്‍; ഭൂമി വിട്ടു നല്‍കാനാകില്ലെന്ന് അട്ടപ്പാടി തഹസില്‍ദാർ

പാലക്കാട് : അട്ടപ്പാടിയില്‍ അന്യാധീനപ്പെട്ട പാരമ്ബര്യ ഭൂമി തിരികെ കിട്ടാനുളള നഞ്ചമ്മയുടെ പോരാട്ടം ഇനിയും നീളും. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അക്കാരണത്താല്‍ ഭൂമി വിട്ടു നല്‍കാൻ കഴിയില്ലെന്നും അട്ടപ്പാടി തഹസീല്‍ദാർ ഷാനവാസ് വിശദീകരിച്ചു. നഞ്ചമ്മയ്ക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കുന്നുവെന്നും തഹസില്‍ദാർ കൂട്ടിച്ചേർത്തു. വ്യാജ രേഖയുണ്ടാക്കി ഭ൪ത്താവിന്റെ പേരിലുള്ള ഭൂമി തട്ടിയെടുത്തെന്നാണ് നഞ്ചമ്മയുടെ പരാതി. നഞ്ചമ്മയുടെ ഭർത്താവിൻ്റെ കുടുംബം വകയുള്ള നാലേക്കർ ഭൂമിയാണ് തർക്കത്തിന് ആധാരം. നഞ്ചമ്മയുടെ ഭർത്താവിൻ്റെ അച്ഛൻ നാഗമൂപ്പന്റെ കൈയില്‍നിന്ന് കന്ത ബോയൻ എന്നൊരാളാണ് ഭൂമി കൈവശപ്പെടുത്തിയത്. പരാതിയെ തുടർന്ന് 2003-ല്‍ വില്‍പ്പന റദ്ദാക്കി ഭൂമി അവകാശികള്‍ക്ക് തിരിച്ചുകൊടുത്തു. അവർ കൃഷി ചെയ്തുകൊണ്ടിരിക്കേ, 2007-ല്‍ ഈ ഭൂമി മിച്ചഭൂമിയാണെന്ന് നോട്ടീസ് നല്‍കി അഗളി വില്ലേജ് അധികൃതർ ഒഴിപ്പിച്ചു.

Advertisements

മൂന്നുവർഷത്തിനുശേഷം കെ.വി. മാത്യു എന്നൊരാള്‍ ഈ ഭൂമിയുടെ അവകാശിയായി വന്നു. ഒറ്റപ്പാലം സബ് ജഡ്ജി ഒപ്പിട്ട ആധാരമാണ് തെളിവായി ഇയാള്‍ ഹാജരാക്കിയത്. മാത്യുവില്‍നിന്നാണ് ഭൂമി ജോസഫ് കുര്യനിലെത്തിയത്. റവന്യൂ വകുപ്പിന് ലഭിച്ച പരാതികളില്‍ അസി. ലാൻഡ് റവന്യു കമീഷണറുടെ മേല്‍നോട്ടത്തില്‍ റവന്യു വിജിലൻസ് അന്വേഷിക്കുകയും വ്യാജരേഖയുണ്ടാക്കിയാണ് ഭൂമി തട്ടിയെടുത്തതെന്ന് കണ്ടെത്തുകയും ചെയ്തു. വളരെ വർഷങ്ങള്‍ക്ക് മുൻപ് അന്യാധീനപ്പെട്ടു, തിരികെ കിട്ടാൻ ടി എല്‍ എ കേസ് നിലവിലുണ്ട്. ഭൂമി വില്‍ക്കാൻ അടിസ്ഥാന രേഖയായ നികുതി രശീതി അഗളി വില്ലേജില്‍ നിന്ന് നല്‍കിയിട്ടില്ലെന്നും കോടതിയില്‍ വില്ലേജ് ഓഫിസർ മൊഴി നല്‍കി. വ്യാജരേഖയുടെ പിൻബലത്തിലാണ് ഭൂമി ഇടപാടെന്ന് തെളിഞ്ഞു. നഞ്ചമ്മയ്ക്ക് അനുകൂലമായി ജില്ല കളക്ടർ റിപ്പോർട്ട് നല്‍കുകയും ചെയ്തു. എന്നാല്‍ ഭൂമി കൈവശം വെച്ചിരിക്കുന്ന വ്യക്തി കോടതിയെ സമീപിക്കുകയും സ്‌റ്റേ ഉത്തരവ് നേടുകയുമായിരുന്നു.

Hot Topics

Related Articles