‘മകൾക്ക് നീതി കിട്ടണം’; അമിറുൾ ഇസ്ലാമിന് വധശിക്ഷ തന്നെ നൽകണമെന്ന് പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിയുടെ അമ്മ

കൊച്ചി : പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതക കേസില്‍ പ്രതിയുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തത് അംഗീകരിക്കാൻ ആകില്ലെന്ന് ഇരയുടെ അമ്മ. കൃത്യമായ അന്വേഷണം നടത്തിയിട്ടല്ലേ പ്രതിയെ പിടിച്ചത്, അതിനാല്‍ ഇനി പഠനം നടത്തുന്നത് എന്തിനാണെന്ന് ഇരയുടെ അമ്മ ചോദിച്ചു. തന്റെ മകള്‍ക്ക് നീതി കിട്ടണമെന്നും അതിന് പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും ഇരയുടെ അമ്മ പറഞ്ഞു. നിയമ വിദ്യാർത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിൻ്റെ വധശിക്ഷ ഇന്നലെയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. പ്രതിക്ക് വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവെച്ചതിനെതിരെയാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്.

Advertisements

ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സഞ്ജയ് കരോള്‍, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് വധശിക്ഷ സ്റ്റേ ചെയ്തത്. പ്രതികളുടെ മാനസിക നില സംബന്ധിച്ച്‌ റിപ്പോർട്ട് നല്‍കാൻ കോടതി തൃശൂർ മെഡിക്കല്‍ കോളേജിനോട് നിർദേശിച്ചു. കൂടാതെ പ്രതിയുടെ ജയിലിലെ പെരുമാറ്റം സംബന്ധിച്ച്‌ വിശദമായ റിപ്പോർട്ട് നല്‍കാൻ വിയൂർ ജയില്‍ അധികൃതരോടും കോടതി നിർദ്ദേശം നല്‍കി. ഹർജിയില്‍ സംസ്ഥാന സർക്കാരിന് കോടതി നോട്ടീസ് അയച്ചു. 2016 ഏപ്രില്‍ 28 നായിരുന്നു നിയമവിദ്യാർത്ഥിനി ക്രൂരമായി കൊല്ലപ്പെട്ടത്. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ജൂണ്‍ 16നാണ് അസം സ്വദേശിയായ അമീറുള്‍ ഇസ്ലാം പിടിയിലാകുന്നത്.

Hot Topics

Related Articles