‘രാഹുൽഗാന്ധി തുന്നിയ ചെരുപ്പിന് 10 ലക്ഷം വില പറഞ്ഞു, എന്നിട്ടും നൽകിയില്ല’; ജീവിതമാകെ മാറിയെന്ന് റാം ചേത്

സുല്‍ത്താൻപുർ (യുപി): രാഹുല്‍ ഗാന്ധിയുടെ സന്ദർശനത്തോടെ തന്റെ ജീവിതമാകെ മാറിയെന്ന് സുല്‍ത്താൻപുരിലെ ചെരുപ്പ്കുത്ത് ജോലി ചെയ്യുന്ന റാം ചേത്. രാഹുല്‍ തുന്നിയ ചെരുപ്പിന് 10 ലക്ഷം രൂപ വരെ വില പറഞ്ഞു. പക്ഷേ വില്‍ക്കുന്നില്ല. ആ ചെരിപ്പ് ചില്ലുകൂട്ടില്‍ സൂക്ഷിക്കുമെന്ന് റാം ചേത് പറഞ്ഞു. ‌ജൂലൈ 26നാണ് രാഹുല്‍ റാം ചേതിന്റെ കടയില്‍ എത്തിയത്. സുല്‍ത്താൻപുരിലെ കോടതിയില്‍ ഹാജരായി മടങ്ങുംവഴിയാണ് രാഹുല്‍ വഴിയരികില്‍ ചെരിപ്പു തുന്നുന്ന റാം ചേതിന്റെ കട കണ്ടത്. ഉടൻ അവിടെയിറങ്ങി റാം ചേതിന്റെ വിശേഷങ്ങള്‍ ചോദിക്കുകയും ചെരുപ്പ് തുന്നാൻ സഹായിക്കുകയും ചെയ്തു. ഇപ്പോള്‍ തന്റെ ജീവിതമാകെ മാറിയെന്ന് ഇദ്ദേഹം പറയുന്നു.

Advertisements

ആളുകള്‍ വരുന്നു, വിശേഷങ്ങള്‍ ചോദിക്കുന്നു, സെല്‍ഫിയെടുക്കുന്നു. ചിലർ രാഹുല്‍ തുന്നിയ ചെരുപ്പ് ചോദിക്കുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എത്തി വിശേഷങ്ങള്‍ തിരക്കുകയും ആവശ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്നു. പ്രാതാപ്ഗഢില്‍ നിന്നൊരാള്‍ എത്തി. രാഹുല്‍ തുന്നിയ ചെരുപ്പിന് അഞ്ച് ലക്ഷം തരാമെന്ന് പറഞ്ഞു. നിരസിച്ചപ്പോള്‍ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. മറ്റൊരു വ്യക്തി തനിക്ക് ഒരു ബാഗ് നിറയെ പണം വാഗ്ദാനം ചെയ്തു. എന്നാല്‍, ആ ചെരിപ്പ് ആർക്കും നല്‍കില്ലെന്നും ചില്ലിട്ട് സൂക്ഷിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി അയച്ചുതന്നെ തുന്നല്‍ മെഷീന്‍ എത്തി. ഇപ്പോള്‍ കൂടുതല്‍ ചെരിപ്പ് തുന്നാനാകുന്നുണ്ട്. അദ്ദേഹം ജനങ്ങളുടെ നേതാവാണെന്നും രാംചേത് പറഞ്ഞു. 2018 മേയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിലുള്ള മാനനഷ്ട കേസില്‍ ഹാജരാകാനാണ് രാഹുല്‍ സുല്‍ത്താൻപുരിലെത്തിയത്.

Hot Topics

Related Articles