അടിയെന്നു പറഞ്ഞാൽ ഒന്നൊന്നര അടി..! ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളിലെ ട്വന്റി 20 യിലെ ഉയർന്ന സ്‌കോർ സ്വന്തമാക്കി ടീം ഇന്ത്യ; കന്നി സെഞ്ച്വറി കുറിച്ച് സഞ്ജു

ഹൈദരാബാദ്: അടിയെന്നു പറഞ്ഞാൽ ഇമ്മാതിരിയടി..! സഞ്ജു തുടങ്ങിവച്ച അടി സൂര്യയും, പാണ്ഡ്യയും, പരാഗും ചേർന്ന് പൂർത്തിയാക്കുകയും, അവസാന പന്ത് സിക്‌സറിനു പറത്തി റിങ്കു കൂടിച്ചേരുകയും ചെയ്തതോടെ ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളിൽ ട്വന്റി 20യിലെ ഏറ്റവും ഉയർന്ന സ്‌കോർ കണ്ടെത്തി ടീം ഇന്ത്യ. 20 ഓവർ ബാറ്റ് ചെയത് ഇന്ത്യ ആറു വിക്കറ്റ് നഷ്ടമാക്കി 297 എന്ന പടുകൂറ്റൻ ടോട്ടൽ അടിച്ചെടുത്തു. അവസാന ഓവറുകളിൽ മൂന്നു വിക്കറ്റ് വീണില്ലായിരുന്നു എങ്കിൽ ഇന്ത്യ 300 എന്ന മാസ്മരിക നമ്പറിൽ തൊട്ടേനെ..!

Advertisements

ആദ്യം മുതൽ ആക്രമിച്ചു കളിച്ച ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ മൂന്നാം ഓവറിലും, അവസാന ഓവറിലും മാത്രമാണ് ബംഗ്ലാദേശിന് അൽപമെങ്കിലും ആശ്വസിക്കാൻ സാധിച്ചത്. പവർപ്ലേ ഓവറുകളിൽ ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കി ഇന്ത്യ 82 റണ്ണാണ് അടിച്ചെടുത്തത്. നാലാം ഓവറിന്റെ രണ്ടാം പന്തിൽ തന്നെ ഇന്ത്യ 50 കടന്നിരുന്നു. 22 പന്തിൽ നിന്നും സഞ്ജു അൻപത് തികയ്ക്കുമ്പോൾ രണ്ടു സിക്‌സും എട്ടു ഫോറും ആ ബാറ്റിൽ നിന്നും പിറന്നു കഴിഞ്ഞിരുന്നു. ഏഴാം ഓവറിൽ തന്നെ ഇന്ത്യ 100 എന്ന ലക്ഷ്യം മറികടന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സമയത്ത് തന്നെ ഇന്ത്യയുടെ ലക്ഷ്യവും വ്യക്തമായിരുന്നു. ആക്രമണം തന്നെ ലക്ഷ്യമിട്ട് സഞ്ജുവും സൂര്യയും കത്തിക്കയറി. ഏഴാം ഓവറിൽ 100 കടന്ന ഇന്ത്യ, ഒൻപതാം ഓവർ അവസാനിക്കുമ്പോൾ 150 ൽ എത്തി. ഇതിന് സഹായിച്ചതാകട്ടെ സഞ്ജുവിന്റെ കടന്നാക്രമണവും. ഒരൊറ്റ ഓവറിൽ അഞ്ചു സിക്‌സർ സഹിതം 30 റണ്ണാണ് സഞ്ജു അടിച്ചു കൂട്ടിയത്. നാൽപ്പതാം പന്തിൽ എട്ടു സിക്‌സും ഒൻപതു ഫോറുമായി സഞ്ജു തന്റെ ട്വന്റി 20 യിലെ ആദ്യ രാജ്യാന്തര സെഞ്ച്വറി സ്വന്തമാക്കി. സഞ്ജുവും (47 പന്തിൽ 111) , സൂര്യയും (35 പന്തിൽ 75) പുറത്തായതോടെ റണ്ണൊഴുക്ക് കുറയുമെന്ന ബംഗ്ലാദേശിന്റെ പ്രതീക്ഷ അപ്പാടെ തെറ്റി.

ഇരുവർക്കും പിന്നാലെ ക്രീസിൽ എത്തിയത് റിയാൻ പരാഗും, പാണ്ഡ്യയുമായിരുന്നു. രണ്ടു പേരും ചേർന്നു കടന്നാക്രമണം നടത്തിയതോടെ ഇന്ത്യയുടെ ആക്രമണത്തിൽ ബംഗ്ലാദേശ് തവിടുപൊടിയായി. 13 പന്തിൽ 34 റണ്ണെടുത്ത പരാഗ് നാലു സിക്‌സും ഒരു ഫോറുമാണ് പറത്തിയത്. പാണ്ഡ്യയാകട്ടെ 18 പന്തിൽ നിന്നും 47 റൺ അടിച്ചെടുക്കാൻ നാലു വീതം സിക്‌സും ഫോറുമാണ് പറപ്പിച്ചത്. 18 ആം ഓവറിന്റെ നാലാം പന്തിൽ പരാഗും, അവസാന ഓവറിന്റെ മൂന്നാം പന്തിൽ പാണ്ഡ്യയും, നാലാം പന്തിൽ നിതീഷ് കുമാർ റെഡിയും പുറത്തായി.

മണ്ടത്തരങ്ങളുടെ ബംഗ്ലാ ഇന്നിംങ്‌സ്
ഇന്ത്യൻ ബാറ്റിംങിനിടെ പാണ്ഡ്യയെയോ പരാഗിനെയോ പുറത്താക്കാനുള്ള നിർണ്ണായക അവസരം ബ്ംഗ്ലാ കീപ്പറും ഫീൽഡറും ബൗളറും നശിപ്പിച്ചു കളഞ്ഞു. 18 ആം ഓവറിന്റെ മൂന്നാം പന്തിലായിരുന്നു നാടകീയ നിമിഷങ്ങൾ. മുസ്തിഫുൾ എറിഞ്ഞ പന്ത് പാണ്ഡ്യയുടെ കാലിൽ ഇടിച്ചു. വേദനയോടെ പാണ്ഡ്യ അറച്ചു നിന്നതോടെ, പരാഗ് ഓടിയെത്തി. വിക്കറ്റ് കീപ്പർ പന്ത് ഉയർത്തിയെറിഞ്ഞത് ബൗളറുടെ തലയ്ക്കു മുകളിലൂടെ ഫീൽഡറുടെ അടുത്തേയ്ക്ക്. പിച്ചിലുണ്ടായ ആശയക്കുഴപ്പം മുതലെടുക്കാൻ ബംഗ്ലാദേശിന് സാധിച്ചില്ല. ഇതോടെ പാണ്ഡ്യ ഓടിക്കയറി.

സെഞ്ച്വറിയൻ സഞ്ജു..!
വിമർശനങ്ങൾക്കെല്ലാം ബാറ്റുകൊണ്ട് മിന്നൽ മറുപടി നൽകി സഞ്ജു സാംസൺ..! തന്നെ തഴഞ്ഞവരെയും തള്ളിപ്പറഞ്ഞവരെയും കൊണ്ട് ഒരൊറ്റ മത്സരം കൊണ്ട് കയ്യടിപ്പിച്ച് സഞ്ജു സാംസൺ. ഒരു വശത്ത് ക്യാപ്റ്റൻ സൂര്യ നിറഞ്ഞു നിന്ന് പിൻതുണ നൽകിയപ്പോൾ മിന്നൽ വേഗത്തിൽ ട്വന്റ് 20 യിലെ ആദ്യ സെഞ്ച്വറി നേടി സഞ്ജു. 41 പന്തിലാണ് സഞ്ജു സെഞ്ച്വറി തികച്ചത്. സമ്മർദങ്ങളെല്ലാം അടിച്ചകറ്റി സഞ്ജു സെഞ്ച്വറി തികച്ച ശേഷം നടത്തിയ ആഘോഷത്തിലുണ്ടായിരുന്നു എല്ലാം. സെഞ്ച്വറി തികച്ച ശേഷം ഡഗ് ഔട്ടിനെ നോക്കി നാക്ക് നീട്ടി, മസിൽ ഉരുട്ടിക്കാട്ടി സഞ്ജു ആഘോഷിച്ചു.

ട്വന്റി 20 യിൽ അടക്കം ഇന്ത്യൻ ടീമിൽ നിറഞ്ഞു കളിക്കാൻ അവസരം ലഭിക്കാതിരുന്നിട്ടും, സമ്മർദങ്ങൾ തലയ്ക്കു മുകളിൽ വന്ന് നിറഞ്ഞിട്ടും കിട്ടിയ അവസരങ്ങൾ ഉപയോഗിക്കുന്നില്ലെന്ന വിമർശനം ഉയർന്നിട്ടും തളരാതെ പോരാടി നിന്നാണ് സഞ്ജു ഈ സെഞ്ച്വറി കുറിച്ചിരിക്കുന്നത്. തകർപ്പൻ അടികളിലൂടെ ഇന്ന് ആദ്യം മുതൽ സഞ്ജു സാംസൺ കളം നിറഞ്ഞു. ഒരു വശത്ത് കൂട്ടുകാരൻ അഭിഷേകിനെ നഷ്ടമായിട്ടും സഞ്ജു തകർത്തടിക്കുകയായിരുന്നു. സെഞ്ച്വറിയ്ക്കു തൊട്ടു മുൻപ് റിഷാദ് ഹൊസൈന്റെ ഒരു ഓവറിൽ അടിച്ചെടുത്തത് 30 റണ്ണാണ്. അഞ്ചു സിക്‌സറുകൾ സഞ്ജുവിന്റെ ബാറ്റിൽ നിന്നും ഹൈദരാബാദിന്റെ ആകാശത്ത് പറന്നു. സ്പിന്നർമാരെ നേരിട്ടാൻ ധൈര്യമില്ലെന്ന വിമർശനത്തിനുള്ള ചുട്ട മറുപടിയായിരുന്നു സഞ്ജു നൽകിയത്.

Hot Topics

Related Articles