ന്യൂഡല്‍ഹി: ഭർത്താവ് ഋഷി കപൂറിന്റെ മരണത്തിനുശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ തനിക്ക് ട്രോളുകളെ പേടിച്ച് ജോലി ചെയ്യാൻ മടിയാണെന്ന് നീതു കപൂർ. മക്കളായ രണ്‍ബീർ കപൂർ, റിദ്ധിമ കപൂർ എന്നിവരാണ് തന്നെ വീണ്ടും സിനിമയിലെത്തിക്കുന്നതില്‍ മുൻകൈയെടുത്തത്. അത് നീതുവിന് സന്തോഷം നല്‍കിയിട്ടുണ്ടെന്ന് രണ്‍ബീർ വ്യക്തമാക്കുകയും ചെയ്തിരുന്നു. മകള്‍ റിദ്ധിമ തന്റെ സ്ക്രീൻ അരങ്ങേറ്റം കുറിച്ച ടെലിവിഷൻ സീരീസായ ‘ഫാബുലസ് ലൈവ്സ് VS ബോളിവുഡ് വൈവ്സില്‍ നീതു പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു എപ്പിസോഡില്‍ നീതു കപൂർ തന്റെ മകളോട് പറയുന്നുണ്ട് ‘പപ്പ (ഋഷി) പോയതിനുശേഷം ഞാൻ തയ്യാറായിരുന്നില്ല. ട്രോളുകള്‍ എങ്ങനെയാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. പക്ഷേ, നിങ്ങള്‍ (രണ്‍ബീറും റിദ്ധിമയും) എന്നെ തള്ളിവിട്ടു. ഞാൻ ഷോ ചെയ്തു, പരസ്യങ്ങള്‍ ചെയ്തു’ എന്ന്. ഇപ്പോള്‍ മാനസികമായി അല്‍പം കൂടി മെച്ചപ്പെട്ടതായും നീതു വെളിപ്പെടുത്തി. അതുകൊണ്ടാണ് ഈവർഷം തിരിച്ചുവരവ് നടത്തിയത്. ഒന്നും ചെയ്യാതെ വീട്ടിലിരുന്നാല്‍ ഭ്രാന്ത് പിടിക്കും. ഇന്ന് വളരെ സുഖം തോന്നുന്നു. കഴിഞ്ഞവർഷംവരെ ഞാൻ നല്ല രീതിയിലായിരുന്നില്ലെന്നും നീതു പറഞ്ഞു. ഋഷി കപൂറിന്റെ നാലാം ചരമവാർഷികത്തില്‍ നീതു ഹൃദയഹാരിയായ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഋഷി കപൂറിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചായിരുന്നു പോസ്റ്റ്. ‘നാലുവർഷമായി നമ്മള്‍… നിങ്ങളുടെ മരണശേഷം ജീവിതം പഴയതുപോലെയായിരുന്നില്ല’ എന്നായിരുന്നു പോസ്റ്റ്. 1980-ലെ റൊമാന്റിക് ത്രില്ലറായ കർസിലെ തീമോടുകൂടിയാണ് പോസ്റ്റ് പങ്കുവെച്ചത്. ഋഷി കപൂറും നീതുവും തമ്മില്‍ 1980-ല്‍ വിവാഹിതരായി. ദമ്ബതികള്‍ക്ക് 1980-ല്‍ റിദ്ധിമയും രണ്ടുവർഷങ്ങള്‍ക്കുശേഷം രണ്‍ബീറും പിറന്നു. 1983-ലെ ജാനേ ജാനിനുശേഷം നീതു സിനിമയില്‍നിന്ന് ഇടവേളയെടുത്തു. ചില സിനിമകളില്‍ കാമിയോ റോളിലെത്തിയതൊഴിച്ചാല്‍ 2022-ല്‍ ജുഗ്ജുഗ് ജീയോയിലൂടെ തിരിച്ചെത്തി.